യുപിയില്‍ എസ്പിയും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്തി; കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കും; സമവായമായത് ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്ന്

ദില്ലി : ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് ധാരണയിലെത്തി. കോണ്‍ഗ്രസ് 105 സീറ്റിലും എസ്പി 298 സീറ്റുകളിലും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തും. എഐസിസി അധ്യക്ഷ സോണിയാഗാന്ധി ഇടപെട്ടാണ് തര്‍ക്കം തീര്‍ത്തത്.

സീറ്റ് വിഭജന ചര്‍ച്ച കീറാമുട്ടിയായതിനെ തുടര്‍ന്ന് സഖ്യം പൊളിയുമെന്ന സൂചനകളാണ് പുറത്തുവന്നത്. തുടര്‍ന്നാണ് സമവായത്തിന് ഹൈക്കമാന്‍ഡ് നേതൃത്വം ശ്രമിച്ചത്. ഇതിന്റെ ഭാഗമായി സോണിയ ഗാന്ധി അഖിലേഷ് യാദവുമായി ഫോണില്‍ സംസാരിച്ചു. ശേഷം എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ചര്‍ച്ചയ്ക്ക് നിയോഗിക്കുകയും ചെയ്തു.

110 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 99 ല്‍ കൂടുതല്‍ നല്‍കാനാകില്ലെന്നാണ് സമാജ് വാദി പാര്‍ട്ടി എടുത്ത നിലപാട്. ചില സീറ്റുകളില്‍ എസ്പി ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങി. തുടര്‍ന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ തന്ത്രപരമായ ഇടപെടല്‍. 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 നാണ് ആദ്യഘട്ട പോളിംഗ് നടക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here