‘ജല്ലിക്കട്ട് പ്രക്ഷോഭം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തത്, കെഎസ്ആര്‍ടിസിക്ക് കല്ലെറിയുന്നതാണ് മലയാളികളുടെ സമരം’; വിമര്‍ശനങ്ങളെ ഭയക്കാതെ വീണ്ടും മമ്മൂട്ടി

പാലക്കാട്: തമിഴ്‌നാട്ടില്‍ തുടരുന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് വീണ്ടും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു നേതാവില്ലാതെ, മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെയുള്ള ജല്ലിക്കട്ട് പ്രക്ഷോഭം മലയാളികള്‍ക്ക സ്വപ്‌നം കാണാന്‍ സാധിക്കാത്തതാണെന്ന് മമ്മൂട്ടി പറഞ്ഞു.

നമ്മുടെ സമരം എന്നാല്‍, കെഎസ്ആര്‍ടിസി ബസിന് കല്ലെറിയലും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കലുമാണ്. സമരം നടക്കുമ്പോള്‍ വീട്ടില്‍ ഇരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികള്‍. എന്നാല്‍ തമിഴ്‌നാട്ടില്‍ അഞ്ചു ലക്ഷത്തോളം പേര്‍ ഒരു നേതാവു പോലും ഇല്ലാതെ നടത്തിയ സമരം വല്ലാതെ ആകര്‍ഷിച്ചെന്നും മമ്മൂട്ടി പറഞ്ഞു. വികെ ശ്രീരാമന്‍ നേതൃത്വം നല്‍കുന്ന സാംസ്‌കാരിക കൂട്ടായ്മയായ ഞാറ്റുവേല സംഘടിപ്പിച്ച ‘ജനാധിപത്യത്തിന്റെ വര്‍ത്തമാനം’ എന്ന ചര്‍ച്ചയിലാണ് മമ്മൂട്ടി നിലപാട് അറിയിച്ചത്.

കേരളത്തില്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ സമരത്തിനെതിരെ പോലും പലരും എതിര്‍ത്തു സംസാരിച്ചത് നമ്മള്‍ കണ്ടതാണ്. അവര്‍ പിടിക്കുന്ന മത്സ്യം, അവര്‍ മാത്രമല്ല കഴിക്കുന്നതെന്ന് ആരും ഓര്‍ത്തില്ല. കാളയെ ഉപദ്രവിക്കലോ, വെട്ടിപ്പിടിക്കലോ അല്ല ജല്ലിക്കട്ട്. പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ കുത്തിക്കൊല്ലുന്നുമില്ല. പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിത്. മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലാണ് ജല്ലിക്കട്ട്. ഇതു തമിഴ്‌നാട്ടുകാരുടെ വികാരമാണെന്നും മമ്മൂട്ടി പറഞ്ഞു. കുത്തക കമ്പനികള്‍ക്കെതിരെയും തമിഴ്‌നാട്ടില്‍ സമരം രൂപപ്പെട്ടുവരുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, എംബി രാജേഷ് എംപി, സുനില്‍ പി ഇളയിടം, കെസി നാരായണന്‍, റഫീക്ക് അഹമ്മദ്, അന്‍വര്‍ അലി, പിഎന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here