തിയേറ്റര്‍ ദേശീയഗാനത്തിന്റെ പേരില്‍ കൈക്കുഞ്ഞിനും വീട്ടമ്മയ്ക്കും നേരെ ആര്‍എസ്എസ് അതിക്രമം; കുഞ്ഞിനെയും മര്‍ദിച്ച ആര്‍എസ്എസ് സംഘത്തെ കൈകാര്യം ചെയ്തത് നാട്ടുകാര്‍

കോഴിക്കോട്: ബാലുശേരിയില്‍ തിയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് കൈക്കുഞ്ഞും വീട്ടമ്മയും അടങ്ങിയ കുടുംബത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ബാലുശ്ശേരി സന്ധ്യ സിനി ഹൗസില്‍ കഴിഞ്ഞദിവസം സെക്കന്‍ഡ് ഷോക്കാണ് സംഭവം.

മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമ കാണാനെത്തിയ സുമേഷ് മാതുകണ്ടി (31), ഭാര്യ രമിഷ (25), മൂന്നു വയസുള്ള മകന്‍ രാജ് എന്നിവരെ മര്‍ദിച്ചതായാണ് പരാതി.

സിനിമ തുടങ്ങുന്നതിനുമുന്‍പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ സുമേഷും കുടുംബവും എഴുന്നേറ്റുനിന്നില്ലെന്ന് പറഞ്ഞായിരുന്നു ആര്‍എസ്എസ് അതിക്രമം. നിന്റെ കാലിന് മന്താണോ? നിനക്ക് ദേശസ്‌നേഹമുണ്ടോ എന്നാക്രോശിച്ചായിരുന്നു അസഭ്യവര്‍ഷവും ആക്രമണവുമെന്ന് സുമേഷും കുടുംബവും പറഞ്ഞു. സുഖമില്ലാത്ത കുഞ്ഞിനെ മടിയില്‍ വച്ചതിനാലാണ് എഴുന്നേറ്റുനില്‍ക്കാത്തതെന്നും ഇവര്‍ പറഞ്ഞു.

കുടുംബത്തെ ആര്‍എസ്എസ് സംഘം മര്‍ദിക്കുന്നത് കണ്ടതോടെ മറ്റുള്ളവരും വിഷയത്തില്‍ ഇടപ്പെട്ടു. സുഖമില്ലാത്ത കുഞ്ഞിനെയും ആര്‍എസ്എസുകാര്‍ മര്‍ദിച്ചെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍, അവരെ കൈകാര്യം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബാലുശേരി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

കുടുംബത്തെ മര്‍ദിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അവരുടെ നടപടികളില്‍ പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്‌ഐ ബാലുശേരി യൂണിറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News