തൃപ്പൂണിത്തുറ: ബൈക്കിലെത്തി വഴി ചോദിക്കാൻ നിർത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവദമ്പതിമാർ അറസ്റ്റിൽ. തൃപ്പൂണിത്തുറയിലാണ് സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തി സംസാരിക്കുന്നതിനിടയിൽ മാല പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതായിരുന്നു സംഘത്തിന്റെ രീതി. നെട്ടൂർ കളപ്പുരയ്ക്കൽ ലിതീഷ് (32), ഭാര്യ മായ (34) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി.എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ലിതീഷ് ഓടിക്കുന്ന ബൈക്കിന്റെ പിന്നിലിരുന്ന് മായ മാല പൊട്ടിക്കും. കഴിഞ്ഞദിവസം ഉദയംപേരൂർ അരയശേരിൽ ക്ഷേത്രത്തിനുസമീപം എംഎൽഎ റോഡിൽ മത്സ്യക്കച്ചവടം കഴിഞ്ഞുവരുന്ന നാരായണിയുടെ മാല ഇവർ പൊട്ടിച്ചെടുത്തു. റോഡിൽ വീണ് നാരായണിക്ക് പരുക്കേറ്റു. ഈ സമയം ഇതുവഴി വന്ന പ്രദേശവാസി ബൈക്കിന്റെ നമ്പർ കുറിച്ച് പൊലീസിനു കൈമാറിയിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
എറണാകുളം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഇവർ മാല പൊട്ടിച്ചതായി പൊലീസ് അറിയിച്ചു. 2016 ആഗസ്തിൽ ഉദയംപേരൂർ ആമേട ക്ഷേത്രത്തിനുസമീപം വൃദ്ധയായ തങ്കമ്മയുടെ മാല പൊട്ടിച്ചതും തൃപ്പൂണിത്തുറ ചൈതന്യനഗറിൽ അംബികയുടെ മാല പൊട്ടിച്ചതും ഇവരാണ്. കോട്ടയം തലയോലപറമ്പ് റൂട്ടിൽ വടകരയിൽ ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതും തൃപ്പൂണിത്തുറ തേവരക്കാവ് ക്ഷേത്രത്തിനുസമീപം പ്രായമായ കമലാക്ഷിയുടെ മാല പൊട്ടിച്ചതും ലിതീഷും മായയും ചേർന്നാണ്.
ഭാര്യയുമൊത്ത് യാത്രപോകുന്നു എന്നുപറഞ്ഞ് സുഹൃത്തുക്കളുടെ ബെക്ക് വാങ്ങിയാണ് ഇവർ മാല പൊട്ടിക്കൽ നടത്തിയത്. പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ചായിരുന്നു പരിപാടി. ഇവർ ഉപയോഗിച്ച മൂന്നു ബൈക്കും പൊലീസ് കണ്ടെടുത്തു. ഇവർ ഒരു വർഷത്തിനിടെ നടത്തിയ അഞ്ച് മാല കവർച്ചക്കേസുകൾ തെളിഞ്ഞിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here