ആര്‍എസ്എസ് ആക്രമണങ്ങള്‍ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പി.ജയരാജന്‍; ആക്രമണങ്ങള്‍ തുറന്നുകാട്ടാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും; മരിച്ച വ്യക്തിയെ അവഹേളിക്കുന്നത് നീചമായ നടപടി

കണ്ണൂര്‍: സമാധാനാന്തരീഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുകയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ബോംബെറിഞ്ഞത് ഇതിന്റെ തെളിവാണെന്നും ആര്‍എസ്എസ് അധോലോകസംഘമായി മാറികഴിഞ്ഞതിന്റെ സൂചനകളാണ് ഇത്തരം ആക്രമണങ്ങളെന്നും പി ജയരാജന്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ഗൗരവമായ പൊലീസ് അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങളുണ്ടായിട്ടും ബിജെപിയോ ആര്‍എസ്എസോ അതിനെ തള്ളിപറയാന്‍ തയ്യാറാകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ആക്രമണങ്ങള്‍ തുറന്നുകാട്ടാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനം നിരവധി കേസുകളില്‍ പ്രതിയുമായ തിരുവനന്തപുരം സ്വദേശി വിഷ്ണുവിനെ തട്ടികൊണ്ടുപോയതും തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചതും ആര്‍എസ്എസുകാരാണ്. ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ തന്നെ സംഘടിതമായി ആക്രമിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും ഇക്കാര്യം പുറത്തുവന്നതിന് ശേഷമാണ് കണ്ണുരില്‍ ആക്രമണമുണ്ടായതെന്നും പി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ രക്തസാക്ഷി ജിജേഷിന്റെ സ്മരണദിനത്തില്‍ പങ്കെടുക്കുമ്പോഴാണ് കോടിയേരിക്കുനേരെ ബോംബെറിഞ്ഞത്. ഇന്ന് രാവിലെ ജിജേഷിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ മലമൂത്ര വിജര്‍ജനം നടത്തിയിരിക്കുകയാണ്. മരിച്ചുകഴിഞ്ഞിട്ടും ആ വ്യക്തിയെ അവഹേളിക്കുന്ന നീചമായ നടപടിയാണിത്. കണ്ണൂരില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളില്‍ തിരുവനന്തപുരത്ത് നിന്നുള്ള ആര്‍എസ്എസ് പ്രചാരക് ആണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ പുറത്തു നിന്ന് ഗുണ്ടകളെ ഇറക്കി കണ്ണൂരില്‍ ആക്രമണം നടത്തുകയാണ് ആര്‍എസ്എസ് എന്നും പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News