തിരുവനന്തപുരം: വൈകി എത്തിയവർക്ക് ഇരിക്കാനായി കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയിൽ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടിക്കിടെയാണ് സംഭവം. വൈകി വന്നവർക്ക് ഇരിക്കാൻ വേണ്ടി കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വൈകി വന്നവർ ഇരിക്കേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കുട്ടികളെ എഴുന്നേൽപിക്കരുതെന്നും ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് പരിപാടിയിൽ പങ്കെടുക്കാനായി ചിലർ അങ്ങോട്ടേക്ക് എത്തിയത്. ഇവർക്ക് ഇരിക്കാൻ സ്ഥലം ഇല്ലെന്നു കണ്ട പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്ന ചിലർ കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചു. ഇതു ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി പ്രസംഗത്തിനിടെ തന്നെ കുട്ടികളെ എഴുന്നേൽപിക്കരുതെന്നു ആവശ്യപ്പെടുകയായിരുന്നു. വൈകി വന്നവർ നിൽക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വൈകി എത്തിയവർ നിന്നു കൊണ്ടു തന്നെ പ്രസംഗം കേട്ടു.
സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ മുൻനിർത്തി ഇതുപോലെയൊരു സമഗ്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത് ആദ്യമാണ്. എല്ലാ പൊതുവിദ്യാലയങ്ങളും ഈ യജ്ഞത്തിൽ ഭാഗമാകണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. ഈ പദ്ധതി പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിൽ സമയബന്ധിതമായി വിലയിരുത്താനുള്ള കർമ സമിതികൾ രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here