റിയാദ്: സൗദിയിൽ തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമയ്‌ക്കെതിരെ നടപടി വരും. പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമ പിഴ ഒടുക്കേണ്ടി വരുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. 2000 റിയാൽ വീതമായിരിക്കും പിഴ ഈടാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. പിടിച്ചുവച്ചിട്ടുള്ള പാസ്‌പോർട്ടുകൾ തിരിച്ചു കൊടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയമാണ് ഈ ഉത്തരവിറക്കിയത്. തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചു വച്ചിരിക്കുന്നവർ ഒരു മാസത്തിനകം തിരിച്ചു നൽകണമെന്നാണ് മുന്നറിയിപ്പ്. നിശ്ചിത സമയത്തിനുള്ളിൽ പാസ്‌പോർട്ട് തിരിച്ചു നൽകിയിട്ടില്ലെങ്കിൽ ഇരട്ടി പിഴ നൽകേണ്ടി വരും. അതേസമയം തൊഴിലാളികളുടെ സമ്മതപ്രകാരം തൊഴിലുടമയ്ക്ക് പാസ്‌പോർട്ടുകൾ സൂക്ഷിക്കാം. എന്നാൽ ഇതിന് അറബിയിലും തൊഴിലാളിയുടെ ഭാഷയിലും എഴുതിയ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്.
മന്ത്രാലയം നിർദേശിച്ചത് അനുസരിച്ച് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സൗദി ചേംബർ കൗൺസിൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കുലർ അയിച്ചിട്ടുണ്ട്. തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് പോകാതിരിക്കാൻ പാസ്‌പോർട്ടുകൾ പിടിച്ചു വയ്ക്കുന്ന പല തൊഴിലുടമകളും ഉണ്ട്. ഇത്തരക്കാർക്ക് തിരിച്ചടിയാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here