പത്തനംതിട്ട: അടൂരില്‍ മരണം പരസ്പരം ചിത്രീകരിച്ച് കമിതാക്കൾ ആത്മഹത്യ ചെയ്തു. ഒരുമിച്ചു ജീവിക്കാൻ കുടുംബങ്ങൾ അനുവദിക്കാതെ വന്നതിനെ തുടർന്നാണ് ഇരുവരും ജീവനൊടുക്കിയത്. ഫോട്ടോഗ്രാഫറായ കൊടുമൺ ഐക്കാട് തോട്ടരുവിൽ വീട്ടിൽ റിജോയും (26) കാമുകി ഏഴക്കുളം തേപ്പുപാറ ഷിനു(32)വുമാണ് ആത്മഹത്യ ചെയ്തത്. അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. റിജോ തൂങ്ങുന്നത് ഷിനുവിന്റെ മൊബൈൽ കാമറയിലും ഷിനുവിന്റെ മരണം റിജോയുടെ വീഡിയോ കാമറയിലും ലൈവായി ചിത്രീകരിക്കുകയും ചെയ്തു.
ആത്മഹത്യാ കുറിപ്പ് ഭിത്തിയിൽ എഴുതിവച്ചാണ് മരിച്ചത്. തങ്ങളുടെ മരണത്തിന് ആർക്കും പങ്കില്ലെന്നും, സ്വയം ചെയ്യുന്നതാണെന്നും ഭിത്തിയിൽ എഴുതി വച്ചിട്ടുണ്ട്. റിജോ ഒരു വെഡിംഗ് സ്റ്റുഡിയോ നടത്തി പൊളിഞ്ഞയാളാണ്. ഷിനു വിധവയാണ്. സ്വന്തമായി വിവാഹങ്ങൾ എടുത്ത് നടക്കുകയായിരുന്നു റിജോ. ഇതിനിടയിൽ ഒരു വിവാഹ സ്ഥലത്തു വച്ചാണ് ഷിനുവിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇതിന്റെ പേരിൽ എട്ടുമാസത്തോളമായി റിജോ, മാതാവ് റോസമ്മ, സഹോദരൻ ജെറിൻ എന്നിവരുമായി പിണങ്ങി പറക്കോടുള്ള ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഒരാഴ്ച മുമ്പാണ് റിജോ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ഇന്നു രാവിലെ റിജോയുടെ അയൽക്കാരൻ വാഹനം എടുക്കാൻ എത്തിയപ്പോൾ സാധിച്ചില്ല. റിജോയുടെ ഇന്നോവ കാർ അപ്പാർട്ട്‌മെന്റിന് മുന്നിൽ മറ്റു വാഹനങ്ങൾ ഇറക്കി കൊണ്ടുപോകാൻ കഴിയാത്ത വിധം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. റിജോയുടെ വാഹനമാണിതെന്ന് അറിയാവുന്ന അയൽക്കാരൻ റിജോ താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ടിവിളിച്ചിട്ട് തുറന്നില്ല. മൊബൈൽഫോണിലേക്ക് വിളിച്ചപ്പോൾ റിംഗ് ചെയ്തു നിന്നു. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ജനാലച്ചില്ല് തകർത്ത് നോക്കിയപ്പോഴാണ് ഹാളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ റിജോയുടെ മൃതദേഹവും അടുക്കളയ്ക്ക് സമീപം ഷിനുവിന്റെയും മൃതദേഹവും കണ്ടത്. ഒരുദിവസം പഴക്കമുള്ള മൃതദേഹങ്ങൾ ജീർണിച്ച നിലയിലായിരുന്നു. ഇന്നലെ റിജോ ഫ് ളാറ്റിനു പുറത്തിറങ്ങിയിരുന്നില്ല. വീട്ടുമുറ്റത്ത് അയകെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ മുറിച്ചെടുത്തതും നാട്ടുകാരിൽ സംശയത്തിനിടയാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here