ലക്ഷ്മി നായര്‍ക്കെതിരായ ആക്ഷേപം ക്രിമിനല്‍ സ്വഭാവമുള്ളത്; കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും; പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കണമെന്നും വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായി ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ചിലത് ക്രിമിനല്‍ സ്വഭാവമുള്ളതെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പരസ്യമായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും വിഎസ് പറഞ്ഞു.

ജാതിവിവേചനം, കുട്ടികളെക്കൊണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യിക്കല്‍ തുടങ്ങിയ തെറ്റുകള്‍ അവിടെ നടക്കുന്നുണ്ട് എന്നാണ് ആക്ഷേപം. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന കുട്ടികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ് എന്ന് ബോധ്യമുണ്ട്. കേരള സര്‍ക്കാരിനും ഈ അഭിപ്രായമാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. പതിമൂന്ന് ഏക്കറിലധികം പാട്ടഭൂമിയിലാണ് ലോ അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നും വിഎസ് പറഞ്ഞു.

ഇതില്‍ രണ്ടോ മൂന്നോ ഏക്കര്‍ ഭൂമി മാത്രമേ ലോ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളു. ബാക്കി ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഈ രണ്ട് കാര്യങ്ങളിലും സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെന്നും വിഎസ് പറഞ്ഞു.

പാട്ടം റദ്ദാക്കി, അധികമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുകയാണ് വേണ്ടത്. ഇക്കാര്യം കഴിഞ്ഞ നിയമസഭയുടെ കാലത്തുതന്നെ സബ്മിഷനായി ഉന്നയിച്ചിട്ടുണ്ട്. ആകാശവാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News