ദില്ലി: ആകാശവാണി ഇനി മുതൽ ദില്ലിയിൽ നിന്നു മലയാളം വാർത്തകൾ സംപ്രേഷണം ചെയ്യില്ല. പ്രാദേശിക വാർത്തകൾ ഇനിമുതൽ അതാത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നിന്നു സംപ്രേഷണം ചെയ്യാൻ പ്രസാർഭാരതി നിർദേശം നൽകി. മലയാളം, അസമീസ്, ഒഡിയ, തമിഴ് വാർത്തകളും നിലയ്ക്കും. ഇവയെല്ലാം ഇതുവരെ ദില്ലിയിൽ നിന്നായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. മാർച്ച് ഒന്നു മുതലാണ് ദില്ലിയിൽ നിന്നുള്ള സംപ്രേഷണം നിർത്തുന്നത്.
ഫെബ്രുവരി അവസാനത്തോടെ സംപ്രേഷണം നിർത്തും. മാർച്ച് മുതൽ സംസ്ഥാന തലസ്ഥാനങ്ങളിൽ നിന്നായിരിക്കും സംപ്രേഷണം ചെയ്യുക. മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് ഗുവാഹാട്ടി, ഒഡിയ-കട്ടക്ക്, തമിഴ്-ചെന്നൈ എന്നിവിടങ്ങളിൽ നിന്നും സംപ്രേഷണം ചെയ്യാനാണ് പ്രസാർഭാരതിയുടെ നിർദേശം. പ്രസാർ ഭാരതി വാർത്താവിഭാഗം ഡയറക്ടർ ജനറലിനു വേണ്ടി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.കെ. ആചാര്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംപ്രേഷണങ്ങൾ അതാതു സംസ്ഥാനങ്ങളിലേക്കു മാറ്റുന്ന നടപടിയുടെ മുന്നൊരുക്കമാണ് ഈ മാറ്റം. രാവിലെ 7.25, ഉച്ചയ്ക്ക് 12.50, സന്ധ്യക്ക് 7.25 എന്നീ സമയങ്ങളിലായിരുന്നു ദില്ലിയിൽ നിന്ന് മലയാളം വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്. നിലവിൽ 17 പ്രാദേശിക ഭാഷകളിൽ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതെല്ലാം പടിപടിയായി ദില്ലിയിൽ നിന്ന് മാറ്റാനാണ് തീരുമാനം. തെലുങ്ക്, കന്നട, സിന്ധി വാർത്തകൾ നേരത്തെ മാറ്റിയിരുന്നു. ഗുജറാത്തി, പഞ്ചാബി, ബംഗാളി, മറാത്തി, സംസ്കൃതം, ദോഗ്രി, നേപ്പാളി തുടങ്ങിയ ഭാഷകളിലുള്ള വാർത്താപ്രക്ഷേപണം തൽക്കാലം തുടരും.
പ്രാദേശികനിലയങ്ങളിൽനിന്നുള്ള വാർത്താപ്രക്ഷേപണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കാൻ പ്രദേശികവാർത്താവിഭാഗം മേധാവികളോട് നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് അടക്കമുള്ള കാര്യങ്ങളാണ് വാർത്താപ്രക്ഷേപണം അവസാനിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആകാശവാണിയിൽ സ്ഥിരംജീവനക്കാരുടെ നിയമനം വർഷങ്ങളായി നടക്കുന്നില്ല. കരാർ, താൽക്കാലിക ജീവനക്കാരാണ് വാർത്താവിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here