ജിഷ്ണുവിന്റെ മാതാവിന്റെ പരാതിയില്‍ സ്വീകരിച്ചത് സത്വര നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു; കത്തിന് മറുപടി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ അശോകന്‍ നല്‍കിയിരുന്ന പരാതിന്മേല്‍ സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതി ലഭിച്ചയുടന്‍ അന്വേഷണം ഉര്‍ജ്ജിതപ്പെടുത്തി നടപടി സ്വീകരിച്ച്, റിപ്പോര്‍ട്ടു നല്‍കാന്‍ പൊലീസ് മോധാവിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല, വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലെ ആവശ്യവും ഇതേ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്താനും പൊലീസു മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജിഷ്ണുവിന്റെ അമ്മയുടെ തുറന്നകത്ത് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് വിശദീകരണം.

ജിഷ്ണുവിന്റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവ പൂര്‍ണ്ണമായ നടപടികളാണ് സ്വീകരിച്ചതെന്നും ജിഷ്ണു മരിച്ച് അഞ്ചാം നാള്‍ ചേര്‍ന്ന മന്ത്രിസഭായോഗം കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചിരുന്നതായും ഓഫീസ് അറിയിച്ചു. രണ്ടുദിവസത്തിനകം എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നേരിട്ടെത്തി ജിഷ്ണുവിന്റെ കുടുംബത്തിനു സഹായധനം കൈമാറി.

അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പൊലീസു മേധാവിയാണ് പരാതിക്കാരിക്കു മറുപടി നല്‍കേണ്ടത്. ഈ വിഷയം സംബന്ധിച്ച് കത്തു നല്‍കിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്നും ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here