ദില്ലി: സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടിക്കു തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്ത്യശാസനം. ആറുമാസത്തിനകം തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണമെന്ന അന്ത്യശാസനമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരിക്കുന്നത്. ജൂൺ 30നകം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. ജൂലയ് 15നകം പുതിയ ഭാരവാഹികളുടെ പട്ടിക നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇക്കാര്യത്തിൽ നിരവധി തവണ സമയം നീട്ടിനൽകിയിട്ടുണ്ട്. ഇനി നീട്ടിനൽകാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
അതായത്, രാഹുൽ ഗാന്ധിയാണോ പ്രിയങ്കയാണോ കോൺഗ്രസിന്റെ അടുത്ത അധ്യക്ഷസ്ഥാനത്ത് എന്ന കാര്യത്തിലുള്ള സംശയം കോൺഗ്രസിനു എത്രയും വേഗം തീർക്കേണ്ടി വരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിൽ അപേക്ഷയുമായി കോൺഗ്രസ്, കമ്മിഷനെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമയം നീട്ടിനൽകണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇത് അംഗീകരിക്കുന്നതായും ജൂൺ 30നകം തെരഞ്ഞെടുപ്പ് പ്രക്രിയ രൂപീകരിക്കാൻ നിർദേശം നൽകുന്നതായും മറുപടിയിൽ പറയുന്നു.
ഇതിനപ്പുറത്തേക്കു മറ്റൊരു സമയം നീട്ടിനൽകൽ ഇനി ഉണ്ടായിരിക്കില്ലെന്നു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. 1998 മുതൽ സോണിയ ഗാന്ധിയാണ് പാർട്ടി അധ്യക്ഷ. അതായത് 19 വർഷമായി സോണിയാ ഗാന്ധി പ്രസിഡന്റ് ആയിട്ട്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസിഡന്റും സോണിയ തന്നെ. 2013-ൽ ഉപാധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിയമിച്ചു. കണക്കു പ്രകാരം 2015 ഡിസംബറിൽ സോണിയയുടെ കാലാവധി അവസാനിച്ചെങ്കിലും പാർട്ടി വീണ്ടും സോണിയയ്ക്ക് കാലാവധി നീട്ടിനൽകുകയായിരുന്നു.
രാഹുൽ പാർട്ടി കാര്യത്തിൽ പക്വത കൈവരിക്കുന്നതു വരെ സംഘടനാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു ഇതിലൂടെ കോൺഗ്രസ് ചെയ്തത്. 2016 ഡിസംബർ 16നു വീണ്ടും കാലാവധി നീട്ടി ആവശ്യപ്പെട്ട് കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മിഷനു വീണ്ടും കത്തയച്ചു. കാരണങ്ങൾ വിശദീകരിച്ചാണ് കത്തയച്ചിരുന്നത്. എന്നാൽ, ഇത്തവണ കോൺഗ്രസിനു പിഴച്ചു. എത്രയും വേഗം സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം നൽകുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here