തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ മാര്‍ച്ച് നടത്തിയ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അഴിഞ്ഞാടി. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പെണ്‍കുട്ടികള്‍ അടക്കമുള്ള ആര്‍എസ്എസുകാരും എബിവിപിക്കാരുമാണ് അക്കാദമിക്കുമുന്നില്‍ അഴിഞ്ഞാടിയത്.
നിരവധി പൊലീസുകാര്‍ക്കും ചില എബിവിപി, ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. പേരൂര്‍ക്കട ജംഗ്ഷനിലാണ് യാതൊരു പ്രകോപനവുമില്ലാതെ എബിവിപിക്കാര്‍ മാര്‍ച്ചായെത്തി പൊലീസിനു നേരെ കല്ലെറിഞ്ഞത്. കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നോക്കി നില്‍ക്കേയാണ് ആര്‍എസ്എസുകാര്‍ അഴിഞ്ഞാടിയത്.
ആയുധങ്ങളും കല്ലുകളുമായി അക്രമം അഴിച്ചുവിട്ട എബിവിപിക്കാരെ നിയന്ത്രിക്കാനോ തടയാനോ സുരേന്ദ്രനോ മറ്റു നേതാക്കളോ തയാറായില്ല. എബിവിപിക്കാര്‍ക്കു പിന്തുണയുമായി കൂടുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും എത്തി. കല്ലേറു രൂക്ഷമായപ്പോള്‍ പൊലീസ് ലാത്തി വീശി അഴിഞ്ഞാടിയ ആര്‍എസ്എസുകാരെയും എബിവിപിക്കാരെയും ഓടിച്ചു. എന്നിട്ടും പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്നതോടെ ജലപീരങ്കിയും പ്രയോഗിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ പേരൂര്‍ക്കട ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമത്തിന്‍റെ തുടക്കം. തിരുവനന്തപുരത്തുനിന്നു നെടുമങ്ങാട്ടേക്ക് അടക്കമുള്ള റോഡുകള്‍ ഉപരോധത്തില്‍ തടസപ്പെട്ടു. ഇതോടെ, പൊലീസ് ഇവരോട് റോഡില്‍നിന്നു നീങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, എബിവിപിക്കാരും ആര്‍എസ്എസുകാരും അക്രമം അഴിച്ചുവിടുകയായിരുന്നു.
പൊലീസുകാരെ മര്‍ദിക്കാനും കരുതി വന്ന കല്ലുകള്‍ വലിച്ചെറിയാനും തുടങ്ങി. ലോ അക്കാദമി പ്രശ്നത്തിന്‍റെ പേരു പറഞ്ഞ് മനഃപൂര്‍വം അക്രമം അഴിച്ചുവിടാനായിരുന്നു ആര്‍എസ്എസ്, എബിവിപി ശ്രമമെന്ന് വ്യക്തമാകുന്നതാണ് പേരൂര്‍ക്കടയില്‍ കണ്ട ദൃശ്യങ്ങള്‍. അക്രമത്തിനിടെ വീണ്ടും പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ലാത്തി വീശിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here