തിരുവനന്തപുരം: ലക്ഷ്മി നായരെ ലോ അക്കാദമിയില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് പുറത്താക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയെന്ന് എസ്എഫ്‌ഐ. ലക്ഷ്മി നായരെ ഫാക്കല്‍റ്റിയായി പോലും കോളേജില്‍ പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചെന്ന് എസ്എഫ്‌ഐ അറിയിച്ചു. പകരം ചുമതല വൈസ് പ്രിന്‍സിപ്പില്‍ മാധവന്‍ പോറ്റിക്ക് നല്‍കും.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍ പ്രതികാര നടപടികളുണ്ടാവില്ല. ഒരു മാസത്തിനുള്ളില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും. എല്ലാ വിദ്യര്‍ഥികള്‍ക്കും ക്യാമ്പസില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സ്വാതന്ത്യം അനുവദിക്കും. എന്‍എസ്എസ് അടക്കമുള്ള പരിപാടികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പു വരുത്തും, തുടങ്ങി എസ്എഫ്‌ഐ മുന്നോട്ടുവച്ച 17 ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ 20 ദിവസമായി ലോ അക്കാദമിക്ക് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കുന്നതായും എസ്എഫ്‌ഐ പ്രഖ്യാപിച്ചു.
ലക്ഷ്മിയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റിയെന്നും അഞ്ചു വര്‍ഷത്തേക്ക് കോളേജില്‍ അധ്യാപികയായി പോലും പ്രവര്‍ത്തിക്കില്ലെന്നും ഡയറക്ടര്‍ നാരായണന്‍ നായര്‍ അറിയിച്ചു. ലോ അക്കാദമി ഭരണസമിതി നിയോഗിച്ച അഞ്ചംഗ സമിതി വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിശോധിച്ചുവെന്നും തുടര്‍ന്നാണ് ലക്ഷ്മി സ്ഥാനം ഒഴിയുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു. ബുധനാഴ്ച തന്നെ കോളേജ് തുറക്കും. എല്ലാ വിദ്യാര്‍ഥി സംഘടനകളെയും മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചെന്നും എസ്എഫ്‌ഐയെ മാത്രം ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും നാരായണന്‍ നായര്‍ പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കാനാവില്ലെന്ന് ഇന്നലെ നടന്ന ചര്‍ച്ചയിലും ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതോടെ ലക്ഷ്മിയെ പുറത്താക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയായിരുന്നു. വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മിയുടെ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇതും ലക്ഷ്മിക്ക് തിരിച്ചടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here