പൾസർ സുനി ദുബായിലും പെൺവാണിഭ കേസിൽ ഉൾപ്പെട്ടതായി സംശയം; ദുബായ് പൊലീസ് അന്വേഷിക്കുന്ന സുനിൽ സുരേന്ദ്രൻ പൾസർ സുനിയെന്നു സംശയം; വ്യാജ പാസ്‌പോർട്ടിൽ ദുബായിലെത്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച പൾസർ സുനി ദുബായിലും പെൺവാണിഭ കേസിൽ ഉൾപ്പെട്ടതായി സംശയം. ദുബായ് പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷിച്ചിരുന്ന സുനിൽ സുരേന്ദ്രൻ എന്നയാൾ പൾസർ സുനിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതു രണ്ടും ഒരാൾ തന്നെയാണെന്നു പൊലീസ് സംശയിക്കുന്നു. കേസിലെ മുഖ്യപ്രതി ലിസി സോജന്റെ സഹായികളുടെ മൊഴിയിലും ഡ്രൈവറായ ഒരു സുനിലിനെ കുറിച്ച് പരാമർശമുണ്ട്. സുനിൽ സുരേന്ദ്രൻ എന്നാണ് ഇവരും പറയുന്നത്. സുനി പലതവണ വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് ദുബായിലെത്തിയതായി പൊലീസ് സംശയിക്കുന്നു. 2013-2014 കാലത്താണ് ഇയാൾ ദുബായിലെത്തിയത്.

ദുബായ് പെൺവാണിഭ കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്. ലിസി സോജന്റെ ഏജന്റുമാരായിരുന്ന ഡ്രൈവർമാരായ കൊടുങ്ങല്ലൂർ എറിയാട് ആവണിത്തറയിൽ എ.പി മനേഷ്, അഴീക്കോട് തോട്ടുങ്കൽ ടി.എ റഫീഖ്, മരട് പയ്യപ്പിള്ളി വർഗീസ് റാഫേൽ എന്നിവരാണ് സുനിൽസ സുരേന്ദ്രനെ കുറിച്ച് മൊഴി നൽകിയിട്ടുള്ളത്. സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളായിരുന്നു സുനിലിന്റെ ലക്ഷ്യം. ഇവരെ പ്രലോഭിപ്പിച്ച് വിദേശത്തേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനിൽ സുരേന്ദ്രൻ. ഇതിനായാണ് ഇയാൾ സിനിമാക്കാരുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിക്കുന്നു.

2013-ലും 2014-ലും പലതവണ ദുബായിലെത്തിയ സുനിൽ കേസ് സജീവമായതോടെയാണ് മുങ്ങിയത്. പാസ്‌പോർട്ട് വ്യാജമായിരുന്നതിനാൽ ദുബായ് പൊലീസിന് ഇയാളെ തിരിച്ചറിയാനും സാധിച്ചില്ല. നടിയോട് അതിക്രമം കാണിച്ച കേസിൽ മുഖ്യപ്രതിയായ പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാറെന്ന പൾസർ സുനി വിദേശത്തേക്കു കടക്കാതിരിക്കാൻ അന്വേഷണ സംഘം രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കു മൂന്നു പേരുകളിൽ പാസ്‌പോർട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.

ദുബായിലെ പെൺവാണിഭ സംഘത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കുന്ന ഘട്ടമെത്തിയപ്പോൾ അജ്ഞാതനായിരുന്ന സുനിൽ സുരേന്ദ്രൻ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ദുബായിലെ മലയാളി സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടർന്നു 2013 പകുതിയോടെയാണു പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയത്. സുരേഷ്, ലിസി സോജൻ എന്നിവർ അടക്കമുള്ള പ്രതികളെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാണു സിബിഐ അറസ്റ്റ് ചെയ്തത്. പെൺവാണിഭ കേസിലെ പ്രതികൾ സുനിൽകുമാറിനെ തിരിച്ചറിഞ്ഞു മൊഴി നൽകിയാൽ ഇയാളെ സിബിഐയും ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News