ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലെന്ന് പിണറായി വിജയന്‍; കൊലവിളിയെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളിയെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വഴി നടക്കാതിരിക്കാന്‍ ആവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കുന്ദനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് കുന്ദന്റെ പ്രഖ്യാപനം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും എംപിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. ഉജ്ജയിനിയിലെ ആര്‍എസ്എസ് പ്രമുഖ് ആണ് ഡോ.ചന്ദ്രാവത്. ഉജ്ജയിനിയിലെ ഒരു പൊതുപരിപാടിയിലായിരുന്നു പരസ്യമായ കൊലവിളി. എം.പി ചിന്താമണി മാളവ്യ, മോഹന്‍ യാദവ് എംഎല്‍എ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു കൊണ്ട് ചന്ദ്രാവത് ഈ പ്രഖ്യാപനം നടത്തിയത്.

ഗോധ്രയില്‍ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്നും കുന്ദന്‍ പ്രസംഗത്തില്‍ പറയുന്നു. ‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.’

കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവര്‍ത്തിച്ചു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.’

  • പിണറായി വിജയന്റെ തലകൊയ്യുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് സംഘപരിവാർ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here