ആര്‍എസ്എസ് കൊലവിളി; ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളി; നാളെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രചാരക പ്രമുഖ് കുന്തന്‍ ചന്ദ്രാവത്തിനെ അടിയന്തിരമായി അറസ്റ്റു ചെയ്യുകയും ഭീകരനിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

നരേന്ദ്രമോദി ഭരണത്തിന്റെ തണലിലെ സംഘപരിവാര്‍ അഴിഞ്ഞാട്ടം എത്രമാത്രം ഭീകരമായ അവസ്ഥയില്‍ രാജ്യത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നൂവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്ന കേരളത്തിലെ എല്‍ഡി.എഫ് സര്‍ക്കാരിനേയും അതിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐഎമ്മിനെയും സംഘ്പരിവാര്‍ അത്രമാത്രം ഭയപ്പെടുകയാണ്.

മുഖ്യമന്ത്രി പിണറായിയുടെ കേരളത്തിന് പുറത്തെ സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ള സംഘടിതനീക്കം സംഘ്പരിവാര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടപ്പാക്കാന്‍ നോക്കി. ഫെബ്രുവരി 25ന് മംഗളൂരുവില്‍ മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും പിണറായി വിജയനെ തടയുന്നതിന് ഹര്‍ത്താലും സിപിഐഎം ഓഫീസ് തീയിടല്‍ ഉള്‍പ്പെടെയുള്ള അക്രങ്ങളും ആര്‍.എസ്എസ് നടത്തി. ഇതിനെയെല്ലാം മറികടന്ന് വലിയ ജനപങ്കാളിത്തത്തോടെ മുഖ്യമന്ത്രി മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതിന്റെ അരിശം കൂടി പ്രകടിപ്പിച്ചു കൊണ്ടാണ് ആര്‍എസ്എസ് നേതാവ് പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്.

സംഭവം ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളിയാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്തുമെന്ന ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് ദേശീയ നേതൃത്വവും തയ്യാറാകണം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് പ്രഖ്യാപിക്കുന്നത്. ആര്‍എസ്എസിന്റെ കൊലവിളിക്കെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രാദേശികമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News