16കാരിയെ പീഡിപ്പിച്ച വൈദികനെ ന്യായീകരിച്ചും പെണ്‍കുട്ടിയെ അപമാനിച്ചും ക്രൈസ്തവ പ്രസിദ്ധീകരണം; ‘മോളേ, നിനക്കും തെറ്റുപറ്റി’ ‘ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ?’

തിരുവനന്തപുരം: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനെ ന്യായീകരിച്ചും പെണ്‍കുട്ടിയെ തെറ്റുകാരിയുമാക്കി കത്തോലിക്ക പ്രസിദ്ധീകരണമായ സണ്‍ഡേ ഷാലോം. സണ്‍ഡേ ഷാലോം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ എന്ന പേരില്‍ പെണ്‍കുട്ടി തെറ്റുകാരിയാണെന്ന് ആരോപിക്കുന്ന ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതിനൊപ്പം തന്നെയാണ് വൈദികനെ ന്യായീകരിക്കുന്ന ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വൈദികനു നേരേ വിരല്‍ ചൂണ്ടുമ്പോള്‍ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റി.

വിവാദപരാമര്‍ശങ്ങള്‍ ഇങ്ങനെ: ‘ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?’

‘ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്. പ്രലോഭനങ്ങള്‍ സംഭവിക്കുന്നതാണ്. താന്‍ ആരാണെന്നും ജീവിതം എന്തിനാണെന്നും അദേഹം കുറച്ചുനേരത്തേക്ക് ബോധപൂര്‍വമോ, അല്ലാതെയോ മറന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ?’. – ഈ ഭാഗം എഡിറ്റ് ചെയ്ത നീക്കിയ, ലേഖനമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

SUNDY

തെറ്റുചെയ്ത വൈദികനെ വിമര്‍ശിക്കുമ്പോള്‍ സഭയെ മൊത്തം അവഹേളിക്കുകയാണെന്ന പരാതിയാണ് ലേഖനം ഉന്നയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് പ്രധാനമായും ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈദികനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജോയ് മാത്യുവിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം:
കൊട്ടിയൂരില്‍ നടന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തെറ്റ് ചെയ്ത വൈദികന് അതിന്റെ ശിക്ഷ ലഭിക്കുക തന്നെ വേണം. അതില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ല. എന്നാല്‍ ഒരു വൈദികന്‍ ചെയ്ത വലിയ തെറ്റുമൂലം വൈദിക സമൂഹത്തെയാകെ അടച്ചാക്ഷേപിക്കാനുള്ള വേദിയാക്കി സോഷ്യല്‍ മീഡിയ ഇന്ന് മാറിയിരിക്കുന്നു.

വൈദികരും മനുഷ്യരാണ്, അവര്‍ സ്വീകരിച്ചിരിക്കുന്ന വിളി അവരെ മനുഷ്യരെക്കാള്‍ ശ്രേഷ്ഠരാക്കുന്നു. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം’. ഓരോ വിശ്വാസികളുടെയും ജനനം മുതല്‍ മരണം വരെ അവനെ ദൈവത്തിലൂടെ വഴി നടത്തുന്ന വൈദികരില്‍ ചിലര്‍ ചെയ്യുന്ന തെറ്റിന് സമൂഹം മുഴുവന്‍ ശിക്ഷിക്കപ്പെടുന്നത് യുക്തമല്ല. വിമര്‍ശി ക്കുന്നവര്‍ ഒന്നുകൂടി ചിന്തിക്കുക, നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ഒരു തെറ്റ് ചെയ്താല്‍ അതിന്റെ പേരില്‍ വീട്ടിലെ എല്ലാവരേയും ആരെങ്കിലും അടച്ചാക്ഷേപിച്ചാല്‍ അതിന് നിങ്ങള്‍ സമ്മതിക്കുമോ?
നന്മ ചെയ്യുന്ന എത്രയോ പേരുണ്ട്! എന്നിട്ടെന്തേ അതൊന്നും ആരും കാണാതെ പോകുന്നു? എന്തേ അത്തരത്തിലുള്ളവരെ കുറിച്ച് നല്ലതു പറയുന്നില്ല? ഒന്നോ രണ്ടോ വൈദികര്‍ തെറ്റ് ചെയ്താല്‍ മറ്റെല്ലാ വൈദികരെയും അവഹേളിക്കുകയും കുറ്റപെടുത്തുകയും ചെയ്യുന്നത് ക്രൈസ്തവരെ ഒന്നടങ്കമാണ് വേദനിപ്പിക്കുന്നത്.

വൈദിക സമൂഹത്തെയൊന്നാകെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ എഴുതി തിമര്‍ക്കുമ്പോഴും ഏതാനും പോസ്റ്റുകള്‍ വേനലിലെ കുളിര്‍മഴപോലെ ആശ്വാസപ്രദമായി. ആ പോസ്റ്റുകള്‍ അനേകായിരങ്ങളില്‍ പ്രത്യാശയും ആനന്ദവും സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ.
ദേവി മേനോന്റെ പോസ്റ്റിന് കടപ്പാട് പോലെ റോസ്മരിയ(അച്ചു) എഴുതിയ പോസ്റ്റ് ഏറെ ഹൃദ്യമായി തോന്നി. ഫേസ്ബുക്കില്‍ വൈറലായ അതിലെ വരികള്‍ ഇങ്ങനെയാണ്; ഒരു തെറ്റ് സംഭവിക്കുമ്പോള്‍, അതിന്റെ ഉത്തരവാദിത്തം തെറ്റ് ചെയ്തവര്‍ക്കെല്ലാം ഉണ്ട്. ഒരു വശം മാത്രം അല്ല വിചാരണ ചെയ്യേണ്ടത്. അതും, പിന്നിട് തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള പ്രേരണയായി മാറും.

‘ഞാനും ഒരു സ്ത്രീയാണ്, മനസ് കൊണ്ട് അമ്മയാണ്, സഹോദരിയും മകളും കൂട്ടുകാരിയുമൊക്കെയാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ ആണായാലും, പെണ്ണായാലും നമുക്ക് തുല്യസ്‌നേഹമാണ്. തെറ്റ് തിരുത്തേണ്ടത് നമ്മുടെയും കൂടി കടമയാണ്.
തുറന്നു പറയുന്നതില്‍ ക്ഷമിക്കേണമേ, ഇന്ന് എല്ലാവര്‍ക്കും അടിപൊളി കുര്‍ബാനയും, അടിപൊളി അച്ചനും ഒക്കെയാണ് ഇഷ്ടം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മെപോലെയുള്ള പലരും ചേര്‍ന്ന് അടിച്ചു പൊളിച്ചു മനുഷ്യരൂപം പോലും അല്ലാത്ത അവസ്ഥയിലാക്കി ക്രൂശിലേറ്റിയ നമ്മുടെ ആത്മജനെ നാമിന്ന് പ്രഥമസ്ഥാനത്ത് കാണുന്നുണ്ടോ? ആ ഓര്‍മ്മയുണ്ടെങ്കില്‍ നാം പതറില്ല.

കൂടാതെ, തിരുസഭയ്ക്കും സന്യസ്ഥസമര്‍പ്പിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടമപ്പെട്ട നമ്മള്‍ ആ കടമ നിര്‍വഹിക്കുന്നുണ്ടോ? സ്വന്തം കാര്യം, മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ, പ്രിയപ്പെട്ടവരുടെ ഒക്കെയാണ് നമ്മുടെ പ്രാര്‍ത്ഥനനിയോഗങ്ങള്‍.

ഈശോയുടെ ത്യാഗപൂരിതമായ പൗരോഹിത്യം കല്ലെറിയാന്‍ വിട്ടുകൊടുക്കാതെ, കത്തോലിക്കാ തിരുസഭയുടെ പുണ്യമായ വൈദികബ്രഹ്മചര്യത്തെ പിച്ചിചീന്താന്‍ സമ്മതിക്കാതെ, കുമ്പസാരം ഉള്‍പ്പെടെയുള്ള കൂദാശകളെ ആക്ഷേപചര്‍ച്ചയ്ക്കു വലിച്ചെറിയാതെ, നമ്മുടെ നിയോഗങ്ങളെ ശുദ്ധികരിക്കാം. ദിവസപ്രാര്‍ത്ഥനയില്‍ പ്രഥമസ്ഥാനം ഈശോയുടെ സമര്‍പ്പിതരുടെ നന്മയ്ക്ക് ആവാം. സഹനമെടുത്തു അവരുടെ വിശുദ്ധികരണത്തിനായി കണ്ണീരോടെ പ്രാര്‍ത്ഥിക്കാം. ഒരു വൈദികന്‍ ആരാണെന്ന് കുഞ്ഞുനാള്‍ മുതലേ നമ്മുടെ മക്കള്‍ അറിഞ്ഞു വളരട്ടെ.

യുദാസും ഈശോയുടെ ശിഷ്യനായിരുന്നു. ഇന്ന് നമ്മള്‍ ആ ശിഷ്യന്റെ പിന്നാലെയല്ല നടക്കുന്നത്.മാറ്റി നിര്‍ത്തേണ്ടവരെ മാറ്റി നിര്‍ത്തണം. എന്നാല്‍ തെറ്റുചെയ്യാത്തവരിലും കൂടി ചെളി വാരിയെറിയരുത്. ഓരോ വൈദികരെയും അഭിമാനത്തോടെ നമ്മുടെ പുണ്യമെന്ന് പറയാം. ളോഹ ഇട്ട് അവര്‍ ആത്മവിശ്വാസത്തോടെ നടക്കട്ടെ. സെമിനാരി വിദ്യാര്‍ത്ഥികളുടെ മനസ്സ് പതറുന്ന അഭിപ്രായങ്ങള്‍ ഈശോയെ ഓര്‍ത്തു ഒഴിവാക്കാം.
പ്രിയ വൈദികരേ, കുറച്ചു നേരത്തെ ശരീരത്തിന്റെ അഭിലാഷങ്ങള്‍ക്ക് മുന്നില്‍ ആ ദൈവകൃപയെ ബലിയാക്കരുതേ വിശുദ്ധചുംബനം അള്‍ത്താരയില്‍ അര്‍പ്പിക്കുമ്പോള്‍ യൂദാസ്സിന്റെ വഞ്ചനയുടെമുദ്രയുടെ കറ ഈശോയുടെ തിരുഹൃദയത്തിനു സമ്മാനിക്കരുതേ… കാറ്റിനെയും കടലിനെയും ഇല്ലാതാക്കാന്‍ കഴിയുന്നവനാണ് നിങ്ങളുടെ മണവാളന്‍. ഒരു പ്രലോഭനങ്ങള്‍ക്കും തോല്‍പ്പിക്കാനാവാത്ത ദൈവശക്തിദൈവകൃപ നിങ്ങളില്‍ ഉണ്ടെന്ന് മറക്കരുതേ… ഒത്തിരി വേദനയോടും, അതില്‍കൂടുതല്‍ സന്തോഷത്തോടുമാണ് നിങ്ങളുടെ മാതാപിതാക്കള്‍, പ്രിയപ്പെട്ടവര്‍ നിങ്ങളെ ഈശോയ്ക്കായി ഒരുക്കിയത്, സമര്‍പ്പിച്ചത്, ആ ഓര്‍മ്മ വെടിയരുതേ… ഈശോയുടെ മണവാട്ടിയായ തിരുസഭയുടെ മാനം നശിപ്പിക്കരുതേ. മനോവീര്യം നഷ്ടപ്പെട്ടആയിരങ്ങള്‍ക്ക് ക്രിസ്തുവിലേക്ക് നോക്കാന്‍ പ്രചോദനം നല്‍കുന്നതായിരുന്നു ഈ പോസ്റ്റ്. സഭക്കെതിരെ തിരിയാന്‍ ഒരുങ്ങി ഇറങ്ങിയ പലരും ഇതുവായിച്ച് തൂലിക മടക്കി.

പ്രിന്‍സ് നിലമ്പൂര്‍ വാട്‌സ് ആപ്പില്‍ കുറിച്ച വരികളും ശ്രദ്ധേയമായി തോന്നി.
‘ലക്ഷക്കണക്കിന് വിശുദ്ധരായ വൈദികര്‍ എനിക്ക് ചുറ്റുമുണ്ട്. അവര്‍ക്കായി ഇത് എഴുതുന്നു. ഒരു വൈദികന്‍ ചെയ്ത തെറ്റിന് എനിക്ക് ചുറ്റുമുള്ള വിശുദ്ധരായ വൈദികരേയും സഭയെയും താറടിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതുവാന്‍ ഞാന്‍ തീരെ പക്വത ഇല്ലാത്തവനല്ല. വിവേകമില്ലാത്തവനുമല്ല. ഒരു ഫേസ്ബുക്ക് ലൈക്ക് കിട്ടാന്‍ വേണ്ടി ഞാന്‍ കുടുംബത്തിന്റെ മാനം തെരുവില്‍ വില്‍ക്കുന്നവനുമല്ല.
എന്തുകൊണ്ട് ഞാനത് ചെയ്യുന്നില്ല?

അമ്മയുടെ ഉദരത്തില്‍ ഉരുവായ നാള്‍ മുതല്‍ ആറടി മണ്ണോളം സഭാ മക്കളെ വിശുദ്ധമായ കൂദാശ നല്‍കി അവരുടെ ജീവിതത്തിന്റെ കണ്ണിരിന്റെ ദിനങ്ങളിലും ചിരിയുടെ വേളകളിലും ഒരുസ്വര്‍ഗീയ നിഴല്‍ പോലെ വലയം ചെയ്ത ഒരു പാടു വിശുദ്ധമായ വൈദികര്‍ എനിക്ക് ചുറ്റുമുണ്ട്. വെയിലും മഴയും കൊണ്ട് തളരാതെ കുന്നും മലയും കാല്‍നടയായി കയറിയിറങ്ങി ഞങ്ങളുടെ പിതാക്കന്മാര്‍ക്ക് അവസാനമായി ദിവ്യകാരുണ്യം നല്‍കിയ ഒരുപാടു കരങ്ങളുണ്ട്. ആ കരങ്ങളില്‍ ചെളി പുരളുന്നത് ഞങ്ങള്‍ക്ക് സങ്കല്‍പ്പികാന്‍ പോലും ആവുന്നതല്ല. പക്ഷെ ഒരിക്കല്‍ ചെളിപുരണ്ടാല്‍ ആ ചെളിയെ ഓര്‍ത്ത് നിങ്ങളെയെല്ലാം ആരുടെയെങ്കിലും പിന്തുണ കിട്ടാന്‍ മാത്രം സോഷ്യല്‍ മീഡിയയുടെ നാലാംകിട തെരുവിലിട്ട് തുണി വലിച്ചൂരി നിര്‍ത്താന്‍ മാത്രം നന്ദികെട്ടവരല്ല ഞങ്ങള്‍.

അങ്ങനെ ചെയ്യുന്നവര്‍ക്കായി നിങ്ങളുടെ വിശുദ്ധ കരങ്ങള്‍ ചുംബിച്ച് കൊണ്ട് അവര്‍ക്കായി മാപ്പ് ചോദിക്കുന്നു.നിങ്ങള്‍ വൈദികര്‍ ഒരു തെറ്റും ചെയ്യാത്ത ബാക്കിയുള്ളവര്‍ ഇന്ന് എന്ത് പിഴച്ചു? എന്നേക്കാള്‍ ഉപരി ഇന്ന് നിങ്ങള്‍ കരഞ്ഞിട്ടുണ്ടാകാം. ഇല്ല.. നിങ്ങളെ ആരും വിധിക്കുന്നില്ല.ഹൃദയത്തില്‍ സ്‌നേഹിക്കുന്നു. ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു. ഒരു വൈദികനെ എനിക്ക് വേണമെങ്കില്‍ ഇല്ലാതാക്കാം. പക്ഷെ ഒരു വൈദികനെ എനിക്ക് തിരുസഭയിലേക്ക് നിര്‍മ്മിച്ചു നല്‍കാന്‍ പറ്റില്ല എന്ന് അറിയാം. കാരണം അത് ദൈവത്തിന്റെ സവിശേഷമായ വിശുദ്ധമായ തിരഞ്ഞെടുപ്പാണ്.

പ്രിയപ്പെട്ട വൈദികരെ, നിങ്ങള്‍ ഇത്തരം വാര്‍ത്തകളില്‍ തളരരുത്. നിങ്ങള്‍ കരയരുത്. കാസയും പീലാസയുമുയര്‍ത്തുന്ന നിങ്ങളുടെ വിശുദ്ധമായ കരങ്ങളില്‍ ഞാന്‍ എന്റെ ക്രൂശിതന്റെ കരം കാണുന്നു. നിങ്ങള്‍ ബലിപീഠത്തില്‍ നില്‍ക്കുമ്പോള്‍ തിരുസഭയുടെ സൗന്ദര്യം ഞാന്‍ ദര്‍ശിക്കുന്നു. അതില്‍ അഭിമാനിക്കുന്നു. നിങ്ങള്‍ കുമ്പസാരകൂട്ടില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ നിങ്ങളില്‍ ക്രിസ്തുവിനെ നേരിട്ട് കണ്ടിട്ടുണ്ട്. നിങ്ങള്‍ എന്റെ ഭവനത്തില്‍ വരുമ്പോഴെല്ലാം അവിടം വിശുദ്ധമാകുന്നത് ഞാന്‍ പലപ്പോഴും ദര്‍ശിച്ചിട്ടുണ്ട്. നിങ്ങളുടെ കരത്തില്‍ നിന്നും സ്വര്‍ഗത്തിന്റെ അഗ്‌നി പുറപ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളില്‍ ഒരാള്‍ക്ക് തെറ്റുപറ്റാം. പക്ഷെ നിങ്ങളെ എല്ലാം അതിനാല്‍ തന്നെ വിധിക്കുവാന്‍ ഞാന്‍ അത്രമാത്രം അധപതിച്ചവനല്ല. നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തിരക്കിനിടയില്‍ മനഃപൂര്‍വ്വം മറക്കുന്നു. കാരണം എന്റെ കുടുംബത്തിലെ സഹോദരനാണ് നിങ്ങള്‍ എന്നത് ഞാന്‍ മനഃപൂര്‍വ്വം എന്തിനോ വേണ്ടി മറക്കുന്നു.

ഇത്തരം വാര്‍ത്തകള്‍ എനിക്കുള്ള വലിയ മുന്നറിയിപ്പാണ് നിങ്ങള്‍ക്കായി കരമുയര്‍ത്താനുള്ള സ്വര്‍ഗ്ഗത്തിന്റെ മുന്നറിയിപ്പ്. തളരരുത്. തനിച്ചിരിക്കുബോള്‍ പിന്നിലേക്ക് നോക്കുക. നീലകാപ്പയുമായി സ്വര്‍ഗരാജ്ഞി ചാരെ ആശ്വസമായി ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഫോന്‍ നമ്പറോടു കൂടി നല്‍കിയ പോസ്റ്റ് ഇപ്പോഴും ആളുകള്‍ കൈമാറിക്കൊണ്ടിരിക്കുന്നു.

നിമിന്‍ മാത്യുവിന്റെ എഫ്. ബിയിലെ കുറിപ്പും വൈദികര്‍ക്ക് ആശ്വാസ ദൂതായി മാറുന്നതാണ്. വൈദികര്‍ക്ക് ഒരു തുറന്ന കത്താണ് അദേഹം തയാറാക്കിയിരിക്കുന്നത്. അതുപുരോഹിതരെ മാത്രമല്ല എല്ലാവര്‍ക്കുമുള്ള ആശ്വാസ ദൂതായി മാറുന്നു.

‘ഏറെ വേദന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നറിയാം. ഒരേ ഒരു വാക്കേ നിങ്ങളോടെനിക്ക് പറയാനുള്ളൂ. സാരമില്ല. ആരോ ചെയ്ത തെറ്റിന് നിരപരാധിയായ നിങ്ങളെന്തിനാണ് തല താഴ്ത്തുന്നത്? ഇല്ല, എനിക്ക് നിങ്ങളെ വെറുക്കനാവില്ല. വേദനിപ്പിക്കുന്ന ആ വാര്‍ത്തകളൊക്കെ അറിഞ്ഞതിനു ശേഷവും നിങ്ങളോടെനിക്ക് സ്‌നേഹം കൂടിയിട്ടേ ഉള്ളു. ചെയ്യാത്ത തെറ്റിന് സഹനമേറ്റെടുക്കുന്ന നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു.

ഞാന്‍ കണ്ടിട്ടുള്ള വൈദികര്‍ക്കൊക്കെ ഒരേ മുഖച്ഛായയാണ്. ക്രിസ്തുവിന്റെ മുഖച്ഛായ. വൈകുന്നേരം എല്ലാ ദിവസവും ഞങ്ങളുടെ കൂടെ വോളിബോള്‍ കളിക്കുന്ന കൊച്ചച്ചന്‍ എന്തിനാണ് മുറിയില്‍ ഇരിക്കുന്നത്? ലജ്ജകൊണ്ട് നിങ്ങളുടെ ശിരസ്സ് കുനിഞ്ഞാല്‍ കുനിയുന്നത് ഞങ്ങളുടെ ശിരസ്സ് തന്നെയാണ്. സോഷ്യല്‍ മീഡിയയിലെ നാല് ലൈക്കിനുവേണ്ടി പൈതൃകത്തെ ഒറ്റിക്കൊടുക്കാത്ത ചെറുപ്പക്കാര്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ട് ധൈര്യമായിരിക്കുക. ഒരുപക്ഷെ ഇതായിരിക്കും ദൈവം നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന സഹനം.

വൈദികരുടെ പുണ്യ ജീവിതത്തിനു ജീവിച്ചിരിക്കുന്ന ഒരുപാട് സാക്ഷ്യങ്ങളുണ്ട്. നിങ്ങളും പുണ്യവാന്മാരുടെ ജനുസ്സില്‍ പെട്ടവരും അവരുടെ പിന്മുറക്കാരുമാണ്.എവിടെ വച്ചു കണ്ടാലും സുഖവിവരം അന്വേഷിക്കുന്ന വികാരിയച്ചനിലും, പുഞ്ചിരിയോടെ പാപപ്പൊറുതി തരുന്ന കുമ്പസാരക്കൂട്ടിലെ വയോധികവൈദികനിലും , കുര്‍ബാനയ്ക്ക് ശേഷം അള്‍ത്താരബാലന്മാരുടെ കൂടെയിരുന്ന് കാരംസ് കളിച്ച് തല്ലുകൂടുന്ന കൊച്ചച്ചനിലും ഞാന്‍ ക്രിസ്തുവിനെ കണ്ടിട്ടുണ്ട്. വല്ല്യമ്മച്ചിയുടെ മരണ നേരത്ത് പാതിരാത്രി ഒരു പരാതിയും കൂടാതെ കുര്‍ബാന കൊടുക്കാന്‍ വന്ന വൈദികന്‍ വൈദികസമൂഹത്തിന്റെ തന്നെ പ്രതിനിധി ആണ്.

ഞാനുള്‍പ്പെടെയുള്ള മറ്റാര്‍ക്കോ വേണ്ടി സ്വന്തം കുടുംബവും സുഖസൗകര്യങ്ങളും വേണ്ടെന്നുവച്ച് എന്ത് സഹനവും ഏറ്റെടുക്കുവാന്‍ തയ്യാറായവരാണ് നിങ്ങള്‍. അതെ, നിങ്ങളുടെ ജീവിതം രക്തസാക്ഷിത്വം തന്നെയാണ്.അതുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ആക്രോശങ്ങളില്‍ നിങ്ങളുടെ ശിരസ്സ് കുനിയരുത്. പുത്തന്‍കുര്‍ബാനയുടെ അന്ന് ചുംബിച്ച അതേ സ്‌നേഹത്തോടും ആദരവോടും കൂടെ അങ്ങയുടെ കൈകള്‍ ഞാന്‍ ചുംബിക്കുന്നു. അങ്ങയെ വാക്ക് കൊണ്ടും പെരുമാറ്റം കൊണ്ടും വേദനിപ്പിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു.അങ്ങയെ നോക്കി ‘അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ‘ എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ ലവലേശം കള്ളത്തരമോ പരിഹാസമോ ഇല്ല, മറിച്ച്, ഹൃദയം നിറഞ്ഞ നന്ദിയും തികഞ്ഞ സ്‌നേഹവും ആദരവും മാത്രമാണ്.

സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ പ്രതികരണത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റി. ‘എല്ലാ വൈദികരെയും വന്ധീകരിക്കണമെന്നാണ് അദേഹം പറഞ്ഞത്. തലശരി അതിരൂപതയിലെ കെ.സി.വൈ.എം. ആലക്കോട് യൂണിറ്റ് പ്രവര്‍ത്തകര്‍ ഇതിനൂള്ള പ്രതികരണവും നല്‍കി. അവര്‍ എഴുതുന്നു.’പ്രിയ ജോയ് മാത്യു ഒരു കാര്യം മനസിലാക്കുക,ഇവിടുത്തെ എല്ലാ വൈദികരും ഫാ.റോബിന്‍ അല്ലെന്നുള്ള കാര്യം. സ്വന്തം അപ്പന്‍ മകളെ പീഡിപിച്ച് ഗര്‍ഭിണി ആക്കിയ നാടാണ് കേരളം.എന്ന് വച്ച് കേരളത്തിലെ എല്ലാ അപ്പന്മാരെയും വന്ധീകരികാന്‍ പറ്റുമോ ?താങ്കളെ പോലുള്ളവരുടെ പോസ്റ്റ് കാരണം വേദനിക്കുന്ന ഒരുപാട് വിശ്വാസികള്‍ ഉണ്ട്.ഈ കുറ്റ കൃത്യത്തിന് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.ഒപ്പം ഒരാള്‍ തെറ്റ് ചെയ്താല്‍ ബാക്കി എല്ലാ വൈദികരെയും അടച്ച് ആക്ഷേപിക്കുന്ന ഈ പരിപാടി ഇനിയെങ്കിലും എല്ലാവരും കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ ചൂണ്ടിക്കാടുന്നു.

അതെ; ഈ പ്രതിസന്ധിഘട്ടത്തില്‍ സഭയെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയും വൈദികരെ പിന്തുണച്ചും അനേകം പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഒരര്‍ത്ഥത്തില്‍ അവരുടെ പോസ്റ്റുകളൊക്കെയാകാം, കൂടുതല്‍ പരിഹാസത്തിലേക്ക് സഭാനേതൃത്വത്തെ വീഴ്ത്താതിരുന്നത്.

നമുക്ക് പ്രാര്‍ത്ഥിക്കാം. വൈദിക സമൂഹത്തിനായി.. സഭക്കായി…

നിത്യപുരോഹിതനായ ഈശോയേ, അങ്ങേ ദാസന്മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്തകരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്‌നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്‌നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍.

ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.
വൈദികരുടെ രാജ്ഞിയായ മറിയമേ,വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
വൈദീകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനി, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here