ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കി വർധിപ്പിച്ചു; 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ; ക്ഷേമപെൻഷനുകൾ ഏകീകരിക്കും; ഭവനരഹിതർക്ക് ഫ് ളാറ്റ് സമുച്ചയം നൽകും

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാണ് സർക്കാരെന്നു ഒരിക്കൽ കൂടി വിളംബംരം ചെയ്തു. ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കിയാണ് വർധിപ്പിച്ചത്. 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭിക്കും. ഇതിൽ നിന്ന് ആദായനികുതി അടയ്ക്കുന്നവരെ ഒഴിവാക്കി. ഇവർക്ക് പെൻഷൻ ലഭിക്കില്ല. കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് ക്ഷേമപെൻഷനുകൾ 1000 രൂപയാക്കി ഉയർത്തിയിരുന്നത്. ഇത് ഇപ്പോൾ വീണ്ടും 100 രൂപ വർധിപ്പിച്ച് 1,100 രൂപയാക്കുകയായിരുന്നു.

60 വയസ് കഴിഞ്ഞ, മറ്റു പെൻഷനുകളോ 2 ഏക്കറിൽ കൂടുതൽ ഭൂമിയോ ഇല്ലാത്ത എല്ലാവരും ക്ഷേമപെൻഷനുകൾക്ക് അർഹരായിരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇൻകം ടാക്‌സ് നൽകുന്നവർ ഈ പെൻഷന് അർഹരല്ല. ക്ഷേമപെൻഷനുകൾ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതു വരുന്നതോടെ രണ്ടു പെൻഷൻ വാങ്ങുന്നവർക്ക് അതിലൊരു പെൻഷൻ ഈ സർക്കാർ വരുന്നതിന് മുൻപുള്ള 600 രൂപ നിരക്കിൽ മാത്രമാക്കും. എല്ലാവർക്കും ഒറ്റപെൻഷന് മാത്രമെ അർഹതയുണ്ടാകൂവെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി തോമസ് ഐസക് അറിയിച്ചു.

ആശാ വർക്കർമാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വർധിപ്പിച്ചു. 200 വർഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകൾ അടക്കം ഏഴു വിദ്യാലയങ്ങൾക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി നടപ്പാക്കും. ഭവനരഹിതർക്കായി പ്രത്യേക ഭവനനിർമാണ പദ്ധതികൾ പ്രഖ്യാപിച്ചു. ഭവനരഹിതർക്കുളള ഫ് ളാറ്റ് സമുച്ചയങ്ങളിൽ സമഗ്രമായ അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കും. ഭവനനിർമാണ പദ്ധതികളിൽ ഉപഭോക്താക്കൾക്ക് വീടിന്റെ പ്ലാൻ തെരഞ്ഞെടുക്കാനും അവസരം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News