ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്; പുറത്തുവന്നത് മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ്; അതിൽ പ്രധാന രേഖകളില്ല

തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നത്. അതിൽ ബജറ്റിലെ പ്രധാന രേഖകൾ ഒന്നും ഇല്ല. മാധ്യമങ്ങൾക്കു നൽകാൻ ഹൈലൈറ്റ്‌സ് തയ്യാറാക്കാറുണ്ട്. ഈ ഹൈലൈറ്റ്‌സാണ് പുറത്തുവന്നത്. സഭയിൽ വച്ച ബജറ്റ് രേഖകൾ ഒന്നും ചോർന്നിട്ടില്ല. ഹൈലൈറ്റ്‌സ് പുറത്തുവന്നത് ബജറ്റിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുൻ വർഷങ്ങളിൽ ബജറ്റ് പ്രസംഗം അവസാനിച്ച ശേഷമാണ് ഹൈലൈറ്റ്‌സ് അടങ്ങിയ കുറിപ്പ് വിതരണം ചെയ്യുന്നത്. ഇത്തവണ ഇത് നേരത്തെ നൽകി. ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട് മുപ്പതോളം രേഖകളാണ് സഭയിൽവെച്ചത്. ഇവയിൽ ഒന്നു പോലും പുറത്തുവന്നിട്ടില്ലെന്നും മന്ത്രി ഐസക് അറിയിച്ചു. മാധ്യമങ്ങൾക്ക് നൽകിയ ഹൈലൈറ്റ്‌സ് കുറിപ്പ് ഉയർത്തിക്കാട്ടി ബജറ്റ് ചോർന്നു എന്നാണ് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കിയത്. കിട്ടിയ സാഹചര്യം മുതലെടുക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

ബജറ്റ് ചോർന്നെന്നു ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ സഭയിൽ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ബജറ്റ് അവതരണത്തിനു മുമ്പുതന്നെ ബജറ്റ് ചോർന്നെന്നും വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷം ബഹളം വച്ചത്. ബജറ്റ് ചോർന്നത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബജറ്റ് അവതരണം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് നിയമസഭാ മീഡിയറൂമിൽ ബദൽ ബജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മാന്യത നഷ്ടപ്പെട്ടെന്നു പ്രതിപക്ഷം ആരോപിച്ചു.

പരിശോധിച്ച് നടപടി എടുക്കാം എന്നു സ്പീക്കർ ഉറപ്പ് നൽകിയിട്ടും അതു കേൾക്കാതെ സ്പീക്കറുടെ ഡയസിനു അടുത്ത് വരെ എത്തി പ്രതിപക്ഷം ബഹളം വച്ചു. അതേസമയം, പരാതി ഗൗരവമുള്ളതാണെന്നും വിവരങ്ങൾ ശേഖരിച്ച ശേഷം സഭയിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ബജറ്റ് ചോർന്നെന്ന പരാതി ഗൗരവമുള്ളതാണെന്നു ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഇപ്പോൾ തന്റെ കയ്യിൽ വിശദാംശങ്ങൾ ഒന്നും ലഭ്യമല്ല. കാര്യം പരിശോധിച്ച ശേഷം ഇക്കാര്യം സഭയിൽ തന്നെ വിശദീകരിക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ മാധ്യമങ്ങൾക്കും മറ്റു അംഗങ്ങൾക്കും നൽകുന്നത് പതിവുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. അതിനപ്പുറത്തേക്ക് പ്രതിപക്ഷം ആരോപിക്കുന്ന തരത്തിൽ ഒന്നും നടന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News