നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയെന്നു പൾസർ സുനി; ദൃശ്യങ്ങൾ അഭിഭാഷകനു നൽകിയ ഫോണിലെന്നും മൊഴി; ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയതായി മൊഴി. പൾസർ സുനിയാണ് പൊലീസിനു മൊഴി നൽകിയത്. തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ദൃശ്യങ്ങൾ അന്നു തന്നെ മറ്റൊരു ഫോണിലേക്ക് മാറ്റിയിരുന്നു. അഭിഭാഷകനു നൽകിയ ഫോണിലേക്കാണ് ദൃശ്യങ്ങൾ മാറ്റിയത്. ഈ ഫോണാണ് അഭിഭാഷകൻ കോടതിയെ ഏൽപിച്ചതെന്നും സുനി പൊലീസിനു മൊഴി നൽകി. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, ഈ ദൃശ്യങ്ങൾ അടങ്ങിയ ഫോണോ മെമ്മറി കാർഡോ ഒന്നും കണ്ടെത്താൻ പൊലീസിനായിരുന്നില്ല. ഇതു പിന്നീട് അഭിഭാഷകനിൽ നിന്നു ലഭിച്ച മെമ്മറി കാർഡിൽ ദൃശ്യങ്ങൾ ഉണ്ടെന്ന സംശയം പൊലീസിനുണ്ടായിരുന്നു. നടിയെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി കൊച്ചിയിൽ തിരിച്ചെത്തി പുതിയ ഫോൺ വാങ്ങിയതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിൽ നിന്നു സുനി ആരെയും വിളിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ വിളിച്ചതായി ടവർ ലൊക്കേഷനും കിട്ടിയിട്ടില്ല. ഒരേസമയം സുനി പത്തോളം സിം കാർഡുകൾ ഉപയോഗിക്കുന്നതും ഇക്കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം ആദ്യം ആലപ്പുഴയിലേക്കാണ് സുനി മുങ്ങിയത്. അവിടെ നിന്നു കോയമ്പത്തൂരിലെ ഒളിയിടത്തിലേക്കു പോകുന്ന വഴിക്കാണ് കൊച്ചിയിൽ ഇറങ്ങി പുതിയ ഫോൺ വാങ്ങിയത്. കളമശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നു വ്യക്തമായി. ഇതിന്റെ തെളിവുകളും കടക്കാരന്റെ മൊഴിയും അടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ വരവിൽ അഭിഭാഷകനെ കണ്ടപ്പോൾ ഫോണും മെമ്മറി കാർഡും അഭിഭാഷകനെ സുനി ഏൽപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News