നടിയെ ആക്രമണത്തിനിരയാക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തി; കാര്‍ഡ് ലഭിച്ചത് പള്‍സര്‍ സുനിയുടെ അഭിഭാഷകനില്‍ നിന്ന്

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമണത്തിനിരയാക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘം കണ്ടെടുത്തു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ കൈവശത്ത് നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്.

പൊലീസ് കണ്ടെടുത്ത ഈ കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കായി അയിച്ചിരുന്നു. പള്‍സര്‍ സുനി ഒളിവില്‍ പോകുന്നതിന് മുന്‍പാണ് ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ കൈവശം നല്‍കിയത്. നടിക്കൊപ്പം സുനി കാറില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ദൃശ്യങ്ങളാണ് കാര്‍ഡിലുള്ളത്. വളരെ ക്രൂരമായിട്ടാണ് സുനി നടിയെ ഉപദ്രവിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വിവരങ്ങള്‍.

മൊബൈലില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയെന്ന് സുനിയുടെ ഇന്ന് മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി അറിയിച്ചിരുന്നു.

വെള്ള സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ കായലില്‍ നിന്നും എറിഞ്ഞെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചിരുന്നില്ല.

സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ഇന്ന് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയെ അറിയിച്ചു. സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here