കൊട്ടിയൂർ: കൊട്ടിയൂർ പീഡനക്കേസിൽ മറ്റൊരു വൈദികനിലേക്കും അന്വേഷണം നീളുന്നു. പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികൻ റോബിൻ വടക്കുഞ്ചേരിയുടെ സഹായിയായ മറ്റൊരു വൈദികനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ശേഷം റോബിൻ വടക്കുഞ്ചേരിക്ക് കാനഡയിലേക്കു കടക്കാൻ സഹായം നൽകിയ വൈദികനെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമായതോടെയാണ് ഈ വൈദികനിലേക്കും അന്വേഷണം നീണ്ടത്. ഇതിനിടെ ശിശുക്ഷേമ സമിതി ചെയർമാനും കേസിലെ കൂട്ടുപ്രതികളായ കന്യാസ്ത്രീകളും ഒളിവിലാണെന്നാണ് വിവരം.
ശിശുക്ഷേമ സമിതി ചെയർമാൻ തോമസ് തേരകവും അംഗം സിസ്റ്റർ ബെറ്റിയും ഒളിവിൽ പോയതായാണ് സൂചന. സംഭവത്തിൽ ഇവരെയും പ്രതിചേർക്കാൻ പൊലീസ് നീക്കം നടക്കുന്നതിനിടെയാണ് ഇവർ ഒളിവിൽ പോയത്. പ്രതിയാക്കും എന്ന ഭയത്തെ തുടർന്നാണ് ഇതെന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രസവത്തിന് ആശുപത്രിയിലെത്തിച്ച രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ കൂടി ഒളിവിലാണ്. കുഞ്ഞിനെ ഏറ്റടുക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയെന്നും സംഭവം മൂടിവെക്കാൻ ശ്രമിച്ചുവെന്നുമാണ് വയനാട് ശിശുക്ഷേമ സമിതി ചെയർമാനെതിരായ ആരോപണം.
പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത് ചട്ടങ്ങൾ ലംഘിച്ചാണെന്നു പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതി വൻ വീഴ്ച വരുത്തിയതായി പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ പ്രായം തിരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രായം 16 എന്നതിനു പകരം, 18 എന്നു തിരുത്തിയാണ് പെൺകുട്ടിയെ ഏറ്റെടുത്തപ്പോൾ രജിസ്റ്ററിൽ ചേർത്തതെന്നു പറയപ്പെടുന്നു. ഇതു ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തിൽ വ്യാജരേഖ ചമച്ച് പ്രായം തിരുത്തിയതിനു ശിശുക്ഷേമ സമിതിക്കെതിരെയും കേസെടുത്തേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here