ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് പൊതുമേഖലയില്‍ നിലനിര്‍ത്തണം; കേന്ദ്രത്തിന്റെ നീക്കം സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍; നീക്കത്തില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്മാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വില്‍പ്പനയുടെ ഭാഗമായാണ് ആസ്തി ബാധ്യതകള്‍ കണക്കാക്കി റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും കോടിയേരി കുറ്റപ്പെടുത്തി. 100 കോടി രൂപ മുതല്‍ മുടക്കി തുടങ്ങിയ എച്ച്എന്‍എല്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ 117 കോടി രൂപ ലാഭവിഹിതമായി നല്‍കി. 2001ല്‍ എച്ച്എന്‍എ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തി. സിപിഐഎമ്മും എല്‍ഡിഎഫും ബഹുജനങ്ങളെ അണിനിരത്തിയാണ് അതിനു തടയിട്ടതെന്നും കോടിയേരി പറഞ്ഞു.

വീണ്ടും യുപിഎ സര്‍ക്കാര്‍ എച്ച്എന്‍എ വില്‍പനയ്ക്ക് വച്ചപ്പോള്‍ എല്‍ഡിഎഫ് അതിനെതിരെ പ്രക്ഷോഭം നയിക്കുകയും തല്‍ക്കാലം വില്‍പന മാറ്റിവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ബിജെപി സര്‍ക്കാരും ഈ സ്ഥാപനം സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തകൃതിയായ നീക്കം നടത്തുന്നു. ന്യൂസ് പ്രിന്റിന്റെ ഗുണനിലവാരത്തില്‍ ഏറ്റവും മുന്നിലാണ് എച്ച്എന്‍എയെന്നും കോടിയേരി പറഞ്ഞു.

640 ഏക്കര്‍ ഭൂമി എച്ച്എന്‍എല്ലിനുണ്ട്. ഈ സ്ഥാപനത്തിന്റെ ഉപയോഗത്തിനുശേഷമുളള ഭൂമി മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാനും ഉപയോഗിക്കാവുന്നതാണ്. നവഉദാരവല്‍ക്കരണത്തിന്റെ മറപിടിച്ച് എച്ച്എന്‍എല്ലിനെ വില്‍ക്കാനുള്ള നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കോട്ടയം വെള്ളൂരില്‍ മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്എന്‍എല്‍. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പേതന്നെ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്‍പിനും സംരക്ഷണത്തിനുമായി വനവിഭവങ്ങള്‍ വിലകുറച്ചാണ് നല്‍കുന്നത്. അത് ഈ സര്‍ക്കാര്‍ തുടരുകയും ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here