ബംഗളുരു : വീരപ്പനെ വധിക്കാന്‍ കൂട്ടുനിന്നുവെന്ന് ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. കാല്‍ തകര്‍ത്ത ശത്രുവിന് പോലും മാപ്പ് നല്‍കിയ വ്യക്തിയാണ് താന്‍. പിന്നെന്തിന് ശത്രുവല്ലാത്ത ഒരാളെ കൊല്ലാന്‍ കൂട്ടുനില്‍ക്കണമെന്നും മഅദനി ചോദിച്ചു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മഅദനി നിലപാട് വ്യക്തമാക്കിയത്.
ഒരു ഐപിഎസ് ഓഫീസര്‍ വീരപ്പന്‍ വേട്ടയുടെ പിന്നാമ്പുറങ്ങള്‍ എന്ന നിലയില്‍ എഴുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഒരു സാങ്കല്‍പിക പേരുകാരന്‍ ഞാന്‍ ആണെന്ന രീതിയില്‍ വന്ന ആ വാര്‍ത്തയോട് ഞാന്‍ പ്രതികരിക്കേണ്ടതില്ല എന്ന് കരുതിയതാണ്.
എന്നാല്‍ മറ്റൊരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ ‘ആദ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാങ്കല്‍പിക പേരുകാരന്‍ മഅ്ദനി തന്നെയാണെന്ന് സ്ഥിരീകരിച്ചു’ എന്ന രീതിയില്‍ വീണ്ടും ഇന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇക്കാര്യത്തില്‍ ഒരു മറുപടിയുണ്ടാകണമെന്നുമുള്ള നിരവധി അഭ്യുദയകാംക്ഷികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്. – മഅദനി പറയുന്നു.
തന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത സര്‍ക്കാരാണ് ജയലളിതയുടേത്. ജാമ്യാപേക്ഷ തള്ളുമ്പോള്‍ വിദഗ്ധ ആയുര്‍വേദ ചികിത്സ നല്‍കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ നൂറ് മില്ലിഗ്രാം തൈലവുമായി തെറാപ്പിസ്റ്റിനെ അയച്ച് സുപ്രിംകോടതി വിധിയെ ഇതേ കാലയളവിലെ സര്‍ക്കാര്‍ പരിഹസിച്ചു. – മദനി ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ഞാന്‍ ആര്‍ക്കും ചെയ്തുകൊടുത്തിട്ടില്ല. വീരപ്പനെക്കാളും ”വലിയ ശത്രു”വായാണ് എന്നെ ജയലളിതയുടെ പോലീസ് കൈകാര്യം ചെയ്തത്. ഒരു സൂചിത്തുമ്പിന്റെ അളവ് സഹായം പോലും ജയില്‍വാസകാലഘട്ടത്തില്‍ അവര്‍ നല്‍കിയിട്ടില്ലെന്നും മഅദനി ഫേസ്ബുക് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here