ദില്ലി: ബാബറി മസ്ജിദ് തകർത്ത കേസിൽ നിന്ന് അഡ്വാനിയെ ഒഴിവാക്കാനാകില്ലെന്നു സുപ്രീംകോടതി. അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും ഉമാ ഭാരതിക്കും തിരിച്ചടിയാകുന്നതാണ് സുപ്രീംകോടതി പരാമർശം. കേസിൽ വിചാരണ ഒഴിവാക്കാനാകില്ലെന്നും സുപ്രീംകോടതി പരാമർശിച്ചു. അഡ്വാനി അടക്കമുള്ളവർക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തി വിചാരണ ചെയ്‌തേക്കും. കേസ് വേഗത്തിൽ വിചാരണ പൂർത്തിയാക്കുന്നതിനായി രണ്ടു കേസുകൾ ഒറ്റ കേസായി പരിഗണിച്ച് വിചാരണ നടത്തുമെന്നും കോടതി പറഞ്ഞു. സിബിഐയും മറ്റൊരു സ്വകാര്യ വ്യക്തിയും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ പരാമർശം.
എൽ.കെ അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഹർജി സമർപിച്ചിരുന്നത്. ഇതിലാണ് രണ്ടിടങ്ങളിലുള്ള കേസുകൾ ഒറ്റ കേസായി പരിഗണിച്ച് വിചാരണ വേഗത്തിലാക്കുമെന്നു കോടതി പറഞ്ഞത്. റായ്ബറേലിയിലും ലഖ്‌നൗവിലും ഉള്ള കോടതികൡലെ കേസുകളാണ് ഒറ്റക്കേസായി പരിഗണിക്കുന്നത്. സിബിഐയും ഹാജി മഹ്ബൂബ് അഹമ്മദും ആണ് ഹർജി സമർപിച്ചിരുന്നത്.
അഡ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരെ കുറ്റവിമുക്തരാക്കി അലഹബാദ് ഹൈക്കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിനെയും കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ തവണ സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ അഡ്വാനി അടക്കമുള്ളവരിൽ നിന്ന് കോടതി വിശദീകരണം തേടിയിരുന്നു. മാർച്ച് 22നു കേസ് പരിഗണിക്കുമ്പോൾ ഹർജിയിൽ കോടതി അന്തിമവിധി പറയും.
1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. തകർക്കപ്പെടുമ്പോൾ അഡ്വാനിയും ജോഷിയും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഗൂഢാലോചന നടത്തിയതായാണ് കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here