യത്തീംഖാനയിലെ കുട്ടികൾ ആഴ്ചകളോളം പീഡിപ്പിക്കപ്പെട്ടെന്നു പി.കെ ശ്രീമതി; പീഡിപ്പിച്ചത് നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം; ഇക്കാര്യം കുട്ടികൾ തന്നോടു പറഞ്ഞെന്നും ശ്രീമതി

വയനാട്: വയനാട്ടിലെ യത്തീംഖാനയിലെ കുട്ടികൾ ഇരയായത് ക്രൂരമായ പീഡനത്തിനെന്ന് പി.കെ ശ്രീമതി എം.പി. ഒരിക്കൽ പീഡിപ്പിച്ച ശേഷം പിന്നീട് ഇവരുടെ നഗ്നചിത്രങ്ങൾ എടുത്ത് അവ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള പീഡനങ്ങളെല്ലാം. ഇക്കാര്യം കുട്ടികൾ തന്നോടു പറഞ്ഞതായും പി.കെ ശ്രീമതി മാധ്യമങ്ങളോടു പറഞ്ഞു. യത്തീംഖാനയിലെത്തി കുട്ടികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചർ. ഒരു പെൺകുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് പിടിച്ചുവലിച്ച് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ബാക്കിയുള്ളവരെ മറ്റുള്ളവരും പിടിച്ചുകൊണ്ടു പോയി ബലമായി പീഡിപ്പിക്കുകയായിരുന്നെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

ആദ്യം ഒരാളെ പിടിച്ചുവലിച്ചു കൊണ്ടുപോയി. പിന്നീട് കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളെയും കടമുറിക്കുള്ളിലേക്ക് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. പീഡനത്തിനു ശേഷം കുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീടും ആഴ്ചകളോളം കുട്ടികൾ ക്രൂരപീഡനത്തിന് ഇരയായി. ഈ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം മുഴുവൻ. പുറത്തുപറഞ്ഞാൽ ജീവനോടെ വയ്ക്കില്ലെന്നും ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടും കുട്ടികളെ ചിത്രങ്ങളുടെ കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പലവട്ടം വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഭയന്നുപോയതിനാൽ കുട്ടികൾ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല. പിന്നീട് കഴിഞ്ഞദിവസം കുട്ടികൾ കടയിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ അധികൃതരെ അറിയിച്ചതനുസരിച്ചാണ് വിവരം പുറത്തായത്.

അതേസമയം, കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധയിലും തെളിഞ്ഞു. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. പെൺകുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ റിപ്പോർട്ടിലാണ് പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്നു സ്ഥിരീകരിക്കുന്നത്. പീഡനത്തിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കേസിൽ ആകെ ആറു പ്രതികൾ ഉണ്ട്. ഇവർ ആറു പേരും കസ്റ്റഡിയിലാണ്. ഇവർക്കെതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൽപറ്റ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് വയനാട് യത്തീംഖാനയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന വാർത്ത പുറത്തുവന്നത്. ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ചെറിയ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. യത്തീംഖാനയ്ക്ക് തൊട്ടടുത്ത കടയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചത്. ഏഴു പെൺകുട്ടികളാണ് പീഡനത്തിനിരയായത്. ഹോസ്റ്റലിലേക്കു പോകുംവഴി, കടയിലേക്ക് വിളിച്ചുവരുത്തി ആറുപേരടങ്ങിയ സംഘം പീഡിപ്പിക്കുകയായിരുന്നു. കടയിൽ നിന്നും കുട്ടികൾ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാർ, വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News