പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച രണ്ടു കുട്ടികളും പീഡനത്തിനിരയായിരുന്നതായി ഐജിയുടെ സ്ഥിരീകരണം. ഇളയ കുട്ടിയും ബലാൽസംഗത്തിന് ഇരയായിരുന്നു. ഇക്കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, നിലവിൽ ദുരൂഹമരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയിലും ബലാൽസംഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും ഐജി അജിത് കുമാർ വ്യക്തമാക്കി. അതേസമയം, കുട്ടികളുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മയുടെ ഇളയച്ഛന്റെ മകനാണ് കസ്റ്റഡിയിലുള്ളത്.
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരിൽ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ബന്ധുവാണ് ഒരു വർഷം മുമ്പ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീടും ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു. പലപ്പോഴും ഇയാളെ താക്കീത് ചെയ്തിട്ടുണ്ടെന്നും അമ്മ പൊലീസിനു മൊഴി നൽകി. ഇതോടെ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം ബന്ധുവിലേക്ക് നീങ്ങുകയാണ്. കുട്ടികളുടെ മരണത്തിൽ ബന്ധുക്കളിൽ നിന്നു പൊലീസ് മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ അമ്മയിൽ നിന്നും രണ്ടാനച്ഛനിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്ന സംശയത്തെ തുടർന്നാണ് ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നത്. മൂത്ത കുട്ടിയും ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചതിനെ തുടർന്നാണ് കുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയായോ എന്നു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഒന്നരമാസത്തിനിടയിലാണ് രണ്ടു കുട്ടികളും മരിച്ചതെന്നതും സംശയത്തിന് ഇടയാക്കുന്നു. മാത്രമല്ല, മൂത്ത കുട്ടി മരിച്ച ദിവസം രണ്ടു പേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെന്നു ഇളയ കുട്ടി പൊലീസിനു മൊഴി നൽകുകയും ചെയ്തിരുന്നു.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കുട്ടികളുടെ മരണം സംഭവിച്ചത്. മരണം സംഭവിച്ചതിന്റെ പിറ്റേദിവസം തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലിൽ കയറി നിന്നാൽ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇതെന്നിരിക്കെ പെൺകുട്ടികൾ തൂങ്ങിമരിച്ചത് ആത്മഹത്യയല്ലെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. ഇത്രയും ഉയരത്തിൽ കുട്ടികൾ എങ്ങനെ ഒറ്റയ്ക്ക് തൂങ്ങും എന്ന സംശയം ബന്ധുക്കളും പങ്കുവയ്ക്കുന്നു. അതുകൊണ്ടു തന്നെ സമഗ്ര അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
മാർച്ച് നാലിനാണ് ഇളയകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം കളിച്ചു നടന്ന ഒമ്പതുവയസുകാരി പെട്ടെന്ന് തൂങ്ങിമരിച്ചതാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിലാണ് ശരണ്യയുടെ പതിനാലു വയസ്സുള്ള സഹോദരിയും ഒന്നരമാസം മുമ്പ് തൂങ്ങി മരിച്ചത്. ജനുവരിയിലായിരുന്നു ഈ സംഭവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here