ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു; മകന്റെ ആത്മമിത്രങ്ങളെ കണ്ട് വിതുമ്പല്‍ അടക്കാനാകാതെ മഹിജയും അശോകനും

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുമെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ പറഞ്ഞു.

ജിഷ്ണു മരിച്ച് രണ്ട് മാസം പിന്നിട്ടതോടെയാണ് മാതാപിതാക്കള്‍ നെഹ്‌റു കോളേജിന് സമീപമെത്തി സഹപാഠികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന് സമീപത്തെ ഭിന്നശേഷിക്കാരുടെ സംരക്ഷണ കേന്ദ്രത്തിലെത്തിയ മാതാപിതാക്കള്‍ അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ജിഷ്ണുവിന്റെ വാക്കുകളിലൂടെ അടുത്തറിഞ്ഞിരുന്ന ആത്മമിത്രങ്ങളെ നേരില്‍ കണ്ടതോടെ അമ്മ മഹിജയും അച്ഛന്‍ അശോകനും വിതുമ്പല്‍ അടക്കാനായില്ല.

കോമോസ് എന്ന പേരില്‍ ജിഷ്ണുവിനായി നടത്തിയ ടെക് ഫെസ്റ്റിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് സഹപാഠികള്‍ പോളി ഗാര്‍ഡന്‍ കോണ്‍വെന്റിലെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കിയത്. ശേഷം കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യാഗസ്ഥരുമായി അച്ഛന്‍ അശോകനും അമ്മ മഹിജയും സംസാരിച്ചു. പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം ഉണ്ടായതിലെ അതൃപിതികള്‍ നാളെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുമെന്ന് അമ്മ പറഞ്ഞു

അതിനിടെ വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെഹ്‌റു കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നല്‍കിയ പരാതിയിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here