ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; ‘കൊടിക്കുന്നില്‍ സുരേഷ് രണ്ടു വള്ളത്തില്‍ കാലു വച്ച് നേട്ടങ്ങള്‍ കൊയ്ത നന്ദികെട്ടവന്‍’

കൊല്ലം: ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നു. കൊടിക്കുന്നില്‍ സുരേഷ് എ ഗ്രൂപ്പ് വിട്ടതിനെ തുടര്‍ന്നാണ് തങ്ങളോടൊപ്പം ആരൊക്കെ ഉണ്ടെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം എംഎം ഹസന്‍, പിസി വിഷ്ണുനാഥ്, തമ്പാനൂര്‍ രവി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം വിളിച്ചത്.

എ ഗ്രൂപ്പിനൊപ്പം നിന്ന് സ്ഥാനമാനങ്ങളെല്ലാം നേടിയ കൊടിക്കുന്നില്‍ സുരേഷ്, മാറിയ രാഷ്ട്രീയ സാഹചര്യം മനസിലാക്കിയാണ് ദില്ലിയില്‍ ചെന്നാല്‍ എകെ ആന്റണി പക്ഷക്കാരനും കേരളത്തില്‍ വിഎം സുധീര ഭക്തനുമെന്ന വേഷം കെട്ടുന്നതെന്നും, കൊടിക്കുന്നില്‍ ഏറ്റവും വലിയ നന്ദി കെട്ടവനാണെന്നും യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. രണ്ടു വള്ളത്തില്‍ കാലു വച്ച് നേട്ടങ്ങള്‍ കൊയ്ത കൊടിക്കുന്നിലിനെ അവഗണിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പ്രതാപവര്‍മ്മ തമ്പാന്റെ വകയായിരുന്നു ശകാരം ഏറെയും. കൊടുക്കാവുന്നതെല്ലാം കൊടിക്കുന്നില്‍ സുരേഷിന് നല്‍കിയെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. സര്‍വ്വ അപരാധങ്ങളും പൊറുക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയെ കണ്ടിട്ടു മതി ഇനി കൊടിക്കുന്നിലിനെ ഗ്രൂപ്പില്‍ ചേര്‍ക്കാനെന്നു പറഞ്ഞ ഭാരതിപുരം ശശി, ബിന്ദു കൃഷ്ണയുടെ തലയില്‍ ഗ്യാസ് കുറ്റിയും അതിനു മുകളില്‍ റീത്തും വച്ച് നടത്തിയ സമരം അരോചകമായെന്നും പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബൂത്ത് തലത്തിലുള്ള എ ഗ്രൂപിന്റെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഐ ഗ്രൂപ് നിര്‍ജ്ജീവമായതിനാല്‍ ഈ സാഹചര്യം മുതലാക്കണമെന്നും എ ഗ്രൂപില്‍ അഭിപ്രായം ഉയര്‍ന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഗ്രൂപ് യോഗം ചേരാനും തീരുമാനിച്ചു. കാഷ്യുകോര്‍പ്പറേഷനിലും കാപ്പക്‌സിലും അംഗങ്ങളെ നിശ്ചയിച്ചത് കശുവണ്ടി തൊഴിലാളി സംഘടനയുടെ നിര്‍ദ്ദേശം അട്ടിമറിച്ചാണെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News