കൊച്ചി: മറൈൻഡ്രൈവിൽ ഒരുമിച്ചിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ ചൂരൽപ്രയോഗം നടത്തിയ ശിവസേനക്കാരിൽ പീഡനക്കേസ് പ്രതിയും. ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ടി.കെ അരവിന്ദനും സദാചാരപൊലീസിംഗ് നടത്തിയവരിൽ ഉണ്ടായിരുന്നെന്നാണ് വിവരം. മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിൽ ഹൈബി ഈഡൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലാണ് ഈ പരാമർശം ഉള്ളത്. സദാചാരഗുണ്ടായിസവും പൊലീസിന്റെ അനാസ്ഥയും സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നായിരുന്നു ആവശ്യം.
ഇളംകുന്നപ്പുഴ സ്റ്റേഷനിലാണ് ടി.കെ അരവിന്ദനെതിരെ കേസുള്ളത്. ഇളംകുന്നപ്പുഴ സ്‌കൂളിലെ ഒരു അധ്യാപകന്റെ പരാതിയിൽ ക്രൈം നമ്പർ 1216/2014 ആയാണ് ടികെ അരവിന്ദനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബധിരയും മൂകയുമായ ഒരു യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഐപിസി 354-ാം വകുപ്പ് പ്രകാരമാണ് അരവിന്ദനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ അധ്യാപകൻ ജോലി ചെയ്യുന്ന അതേ സ്‌കൂളിലെ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു യുവതി.
പരാതിയിൽ അരവിന്ദൻ റിമാൻഡിൽ കഴിഞ്ഞിട്ടുമുണ്ട്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയയാളാണ് അരവിന്ദൻ. ഇയാൾ തന്നെയാണ് മറൈൻഡ്രൈവിൽ സദാചാരഗുണ്ടായിസത്തിന് നേതൃത്വം നൽകിയതും ആളെക്കൂട്ടിയതും. ഇന്നലെയാണ് സദാചാര ഗുണ്ടകൾ മറൈൻഡ്രൈവിൽ വന്നിരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും അടിച്ചോടിച്ചത്. അതിക്രമം കണ്ടിട്ടും ഇടപെടാതിരുന്നതിനു എറണാകുളം സെൻട്രൽ എസ്‌ഐ അടക്കം ആറു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here