അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി; ഭീഷണിക്ക് പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കള്‍

കൊല്ലം: അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് വധഭീഷണിക്ക് പിന്നിലെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയോടൊപ്പം ആക്രമണത്തിനിരയായ പാലക്കാട് സ്വദേശി അനീഷ് കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തിരുന്നു.

പ്രണയദിനത്തില്‍ അനീഷിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും അഴീക്കല്‍ ബീച്ചില്‍ വച്ച് ഒരു സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി പ്രാഥമികാവശ്യത്തിനായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയപ്പോള്‍ അവിടെ മദ്യപിച്ചു കൊണ്ടിരുന്ന സംഘം കടന്നു പിടിക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ സംഘം മര്‍ദ്ദിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു ഇവര്‍ പെണ്‍കുട്ടിയെയും യുവാവിനെയും അപമാനിക്കുകയും ചെയ്തിരുന്നു. വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് മാനഹാനി മൂലം ആത്മഹത്യയുടെ വക്കിലാണെന്ന് ഇരുവരും പറഞ്ഞിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അനീഷ് ആത്മഹത്യ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനേഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് ഇപ്പോള്‍ പെണ്‍കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here