വി.എം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചു; അനാരോഗ്യം കാരണമെന്നു വിശദീകരണം; രാജിക്കത്ത് ഹൈക്കമാന്‍ഡിനു ഇന്നുതന്നെ അയക്കും

തിരുവനന്തപുരം: വി.എം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചു. ആരോഗ്യ കാരണങ്ങളാല്‍ രാജിവയ്ക്കുന്നതായി സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജി ഇന്നു തന്നെ ഹൈക്കമാന്‍ഡിനു സമര്‍പിക്കുമെന്നു സുധീരന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന അപകടത്തില്‍ സുധീരനു പരുക്കേറ്റിരുന്നു. ഇതിനു ശേഷം ആദ്യമായാണ് സുധീരന്‍ മാധ്യമങ്ങളെ കാണുന്നത്.

പാർട്ടിയിൽ അനുദിനം പുതിയ പ്രശ്‌നങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കുകയാണെന്നു സുധീരൻ പറഞ്ഞു. ഇതു പരിഹരിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ രാജിയാണ് അതിനുള്ള മുഖ്യപരിഹാരം. വ്യക്തിപരമായ അസൗകര്യം പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കരുതെന്നു തനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് രാജിവച്ച് ഒഴിയുന്നതെന്നും സുധീരൻ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ ഒഴിവിൽ എഐസിസി എത്രയും വേഗം ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും സുധീരൻ അറിയിച്ചു.

പാർട്ടിയോടും നേതാക്കളോടും പ്രവർത്തകരോടും ഏറെ നന്ദിയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് അവധിയെടുത്ത് മാറി നിൽക്കുന്നത് ശരിയല്ല. താഴെത്തട്ട് മുതൽ ശക്തമായ പ്രവർത്തനം കാഴ്ചവയ്‌ക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ അവധിയെടുത്ത് മാറിനിൽക്കുന്നത് ഒട്ടും ആശാസ്യമല്ല. അതുകൊണ്ടാണ് അവധിയെടുത്ത് മാറി നിൽക്കാതെ രാജിവച്ച് പ്രവർത്തന സന്നദ്ധതയുള്ളവർക്ക് അവസരം ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജിക്കാര്യം ആരെയും അറിയിച്ചിട്ടില്ല. സ്വന്തം തീരുമാനപ്രകാരമാണ് രാജി. നേതാക്കളോടോ പ്രവർത്തകരോടോ ആലോചിച്ചിട്ടില്ലെന്നും സുധീരൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here