ഇംഫാല്‍: നാടിനു വേണ്ടി 16 വര്‍ഷം നിരാഹാരസമരം കിടന്ന ശേഷമാണ് ഇറോം ഷര്‍മിള സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നാടിനെ പ്രത്യേക സൈനിക അധികാരത്തില്‍ നിന്നു രക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഇനി വേണ്ടതെന്നു തിരിച്ചറിഞ്ഞ് പോരാട്ടത്തിനു ഇറങ്ങിയ സമരനായിക ഉരുക്കുവനിതയ്ക്ക് നാട് സമ്മാനിച്ചത് പക്ഷേ നാണക്കേട് മാത്രം. തൗബാളില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ പോരിനിറങ്ങിയ ഉരുക്കുവനിതയെ അവരുടെ സംഭാവനകളെല്ലാം വിസ്മരിച്ച് നാട്ടുകാര്‍ നാണംകെടുത്തി.
ആകെ 90 വോട്ടുകള്‍ ആണ് മണിപ്പൂരിന്റെ ഉരുക്കുവനിതയായ സമരനായികയ്ക്ക് ലഭിച്ചത്. ഇറോമിന്റെ പാര്‍ട്ടിയായ പിആര്‍ജെഎക്ക് ഒരിടത്തും ജയിക്കാനായില്ല. തൗബാളില്‍ 5730 വോട്ടിന് മണിപ്പൂര്‍ മുഖ്യമന്ത്രി കൂടിയായ ഒക്കാറാം ഇബോബി സിംഗ് ആണ് ഇറോമിനെ തോല്‍പിച്ചത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടില്‍ നോട്ടയേക്കാളും പിന്നിലായിപ്പോയി ഇറോമിന്റെ സ്ഥാനം. എന്‍പിഎഫ് 2 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.
കഴിഞ്ഞ വര്‍ഷമായി നിരാഹാരസമരത്തിലായിരുന്നു ഇറോം ഷര്‍മിള. മണിപ്പൂരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെയായിരുന്നു ഇറോമിന്റെ പോരാട്ടം. അഫ്‌സ്പ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ഷര്‍മിള സമരം ആരംഭിച്ചത്. 16 വര്‍ഷം നീണ്ട സമരം 2016 ഓഗസ്റ്റ് 9നു ഇറോം അവസാനിപ്പിച്ചു.
മണിപ്പൂര്‍ മുഖ്യമന്ത്രിയാകുകയാണ് തന്റെ ലക്ഷ്യമെന്നു ഇറോം ഷര്‍മിള പറഞ്ഞിരുന്നു. എന്നാല്‍ നിരാഹാരമവസാനിപ്പിച്ചത് കാമുകനുമൊത്തുള്ള ഡജീവിതം സ്വപ്‌നം കണ്ടാണെന്നും അവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നും എതിരാളികള്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമില്ലാത്തതിനാലാണ് തന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നാണ് ഇറോം ശര്‍മ്മിള പറഞ്ഞത്. തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും. പീപ്പിള്‍സ് റിസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here