കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കൊല്ലം കുണ്ടറയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയാണ് ആർഎസ്എസ് ആക്രമണം അഴിച്ചുവിട്ടത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു ആക്രമണം. കുഴിയത്ത് ചാറുകാട് വയലിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ യാതൊരു പ്രകോപനവും കൂടാതെ മാരകായുധങ്ങളുമായെത്തിയ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ മനു, ബിജു, അനിൽ കുമാർ, മനോജ് എന്നിവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഎംഎസ് ലൈബ്രറിയിൽ ബുക്കുകൾക്ക് തീയിട്ടതും ആർഎസ്എസിന്റെ ഇതേ അക്രമികൾ തന്നെയാണെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി സജി ആരോപിച്ചു. കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.