മിഷേലിനെ ശല്യം ചെയ്തിരുന്ന യുവാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ചെന്നൈയിൽ നിന്നു യുവാവിനെ വിളിച്ചുവരുത്തി

കൊച്ചി: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേലിനെ ശല്യം ചെയ്തിരുന്നെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ചെന്നൈയിൽ നിന്ന് ഇയാളെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇയാൾ പലതവണ മിഷേലിനെ ഫോണിൽ വിളിച്ചും മെസേജുകൾ അയച്ചും ശല്യം ചെയ്തിരുന്നതായി പൊലീസ് സംശയിക്കുന്നു. തന്നെ ഒരാൾ ശല്യം ചെയ്യുന്നതായി മിഷേൽ കൂട്ടുകാരികളോടു പറഞ്ഞിരുന്നത് ഇയാളെ കുറിച്ചാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാകുന്നതിനു വേണ്ടിയാണ് ഇയാളെ ചെന്നൈയിൽ നിന്നു വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

ഒരു യുവാവ് തന്നെ ശല്യം ചെയ്യുന്നതായി പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. മരണത്തിന് ഒരാഴ്ച മുൻപ് കലൂർ പള്ളിക്കു സമീപം മറ്റൊരു യുവാവ് വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും മിഷേൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കാണാതായ ദിവസം കലൂർ പള്ളിയിൽ പോയ പെൺകുട്ടിയെ രണ്ട് യുവാക്കൾ നിരീക്ഷിക്കുന്നതും പിന്തുടരാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ യുവാക്കളെ കണ്ടെത്തിയാൽ സംഭവത്തിന് പിന്നിലെ ദുരൂഹത അഴിയുമെന്നാണ് ബന്ധുക്കളുടെ നിഗമനം.

കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന മിഷേലിനെ കഴിഞ്ഞ അഞ്ചിനാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായലിൽ മരിച്ചനിലയിൽ മിഷേലിനെ കണ്ടെത്തിയത്. അതേസമയം, യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാൽ, ആത്മഹത്യയല്ലെന്നു സംശയിക്കാൻ ബന്ധുക്കൾ പറയുന്നത് ഇക്കാര്യങ്ങളൊക്കെയാണ്. മുഖത്തിന്റെ വലത് വശത്തായി കണ്ണിന് തൊട്ട് താഴെ നഖം കൊണ്ട മുറിവുണ്ട്. വലത് കൈയ്യുടെ മടക്കിനോട് ചേർന്ന് മൂന്നു മുറിവുകളും കാലിന് ചെറിയ പോറലും മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കായലിൽ നിന്ന് കണ്ടെടുക്കുമ്പോൾ വെള്ളം കുടിച്ച് മരിച്ചതിന്റെ ലക്ഷണങ്ങളില്ല. ബോഡിയുടെ നിറം മാറിയിട്ടുമില്ല. അതായത് ജീവനോടെ എങ്ങനെ മോളെ കാണുന്നുവോ അതുപോലെ തന്നെയായിരുന്നു ബോഡിയെന്ന് മിഷേലിന്റെ മാതാവിന്റെ സഹോദരൻ പറയുന്നു.

ബോഡിയുടെ ചിത്രങ്ങൾ മുക്കുവരെ കാണിച്ചുപ്പോൾ അവർ പറഞ്ഞത് ഇത് കായലിൽ വീണ് മരിച്ചബോഡി അല്ലെന്നാണ്. കാരണം, എറണാകുളത്തെ കായലിൽ വീണ് മരിച്ചാൽ കറുത്ത വണ്ടുകൾ പോലത്തെ ഒരുതരം പ്രാണികൾ ശരീരത്ത് മുഴുവനും കടിച്ചുപിടിച്ചിരിക്കും. ഈവക ലക്ഷണങ്ങൾ ഒന്നും തന്നെ മിഷേലിന്റെ മൃതശരീരത്തിൽ ഇല്ലായിരുന്നു. ഇതും ആത്മഹത്യയിൽ സംശയം പ്രകടിപ്പിക്കാൻ ബന്ധുക്കളെ പ്രേരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News