നിയമസഭാ സമിതിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് വിഎസ്; അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാധ്യത; കര്‍ശന നടപടിയെടുക്കണമെന്നും വിഎസ്

തിരുവനന്തപുരം : മൂന്നാറില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന അനധികൃത കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന ശുപാര്‍ശ സ്വാഗതാര്‍ഹമാണെന്ന് വിഎസ് അച്യുതാനന്ദന്‍. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നുമുള്ള നിയമസഭാ ഉപസമിതിയുടെ ശുപാര്‍ശയും സ്വാഗതം ചെയ്യുന്നുവെന്നും വിഎസ് പറഞ്ഞു.

നവംബര്‍ 14ന് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കയ്യേറ്റങ്ങള്‍ക്കും പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും നേരെ നിയമം അനുശാസിക്കുന്ന കര്‍ശന നടപടികളെടുത്തില്ലെങ്കില്‍ ഇനി വരുന്ന തലമുറയ്ക്ക് ഈ നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും വിഎസ് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ ഡിഎല്‍എഫിന്റെ നിയമലംഘനത്തിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കാതിരിക്കാന്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന നിയമോപദേശം സര്‍ക്കാരിന്റെ കൈവശമുണ്ട്. അതനുസരിച്ച് കോവളം കൊട്ടാരം സംരക്ഷിക്കാനും നടപടികളുണ്ടാവണം വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here