തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ദളിത് പെൺകുട്ടി ഗർഭഛിദ്രം നടത്തിയതായും റിപ്പോർട്ട്; കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഇന്നു പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ചാണ് പൊലീസ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാത്രമല്ല, പെൺകുട്ടി ഒരിക്കൽ ഗർഭഛിദ്രത്തിനു വിധേയയായതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. സംഭവം ആത്മഹത്യയാണെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങൾ ഇതൊക്കെയാണെന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇക്കാര്യത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും കുട്ടി ചികിത്സയിലായിരുന്ന എസ്എടി ആശുപത്രി അധികൃതരിൽ നിന്നും മൊഴി രേഖപ്പെടുത്തും. സംഭവം എന്തു കൊണ്ട് മൂടിവച്ചു, കുട്ടി പീഡനത്തിനിരയായതും ഗർഭിണിയായതും അറിഞ്ഞിട്ടും വീട്ടുകാർ എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ല എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പതിനാറു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഗർഭഛിദ്രത്തിനു വിധേയയാക്കിയ ആശുപത്രി അധികൃതരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രം നടത്താൻ എത്തുമ്പോൾ വീട്ടുകാരെ വിവരം അറിയിക്കണമെന്ന് നിർബന്ധമുണ്ട്. ഇക്കാര്യം പാലിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ അറിയിക്കാതിരുന്നത് എന്തുകൊണ്ട് എന്നീ കാര്യങ്ങളെ കുറിച്ച് പൊലീസ് ആശുപത്രി അധികൃതരിൽ നിന്ന് വിവരം തേടും. പൊലീസിനെ വിവരം അറിയിക്കാതിരുന്നത് സംബന്ധിച്ചും പൊലീസ് മൊഴിയെടുക്കും. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ആണ് കസ്റ്റഡിയിലുള്ളത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് പതിനാറുകാരിയായ ദളിത് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പീഡനം നടന്നതായി നിർണായക വിവരം നൽകിയതോടെയാണ് അന്വേഷണം വഴിത്തിരിവിലേക്ക് നീങ്ങിയത്. രക്ഷിതാക്കളിൽനിന്നടക്കം പൊലീസ് കഴിഞ്ഞ ദിവസം വീണ്ടും മൊഴിയെടുത്തു. രണ്ടുമാസം മുമ്പാണ് പെൺകുട്ടി തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിൽ ചികിത്സ തേടി. എട്ടു ദിവസത്തോളം ഇവിടെ ചികിത്സയിലായിരുന്നു. പെൺകുട്ടിയുമായി അടുപ്പമുള്ളതായി പറയുന്ന യുവാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മംഗലപുരം പൊലീസിനാണ് കേസിന്റെ അന്വേഷണച്ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News