പാലക്കാട്: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനി സൗമ്യ മരിച്ചത്. ഫെബ്രുവരി നാലിന് ആത്മഹത്യാശ്രമം നടത്തിയ സൗമ്യ രോഗം ഭേദമായി ഡിസ്ചാർജായി പോയിരുന്നു. എന്നാൽ, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വീണ്ടും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ഉച്ചയ്ക്കു ശേഷം മരണപ്പെട്ടു. പി.കെ ദാസ് ആശുപത്രിയിൽ റേഡിയോളജി വിഭാഗം ജീവനക്കാരിയായിരുന്നു സൗമ്യ.
ഒറ്റപ്പാലം ലക്കിടി സ്വദേശിനിയാണ് സൗമ്യ. സൗമ്യക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി നാലിനാണ് ഇരുവരും ആസിഡ് കഴിച്ച നിലയിൽ ചികിത്സ തേടിയെത്തിയത്. പി.കെ ദാസ് ആശുപത്രിയിലും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എന്നാൽ, ഇരുവരും ആത്മഹത്യക്ക് ശ്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല.
ഇവരുടെ സർട്ടിഫിക്കറ്റ് ആശുപത്രി അധികൃതർ നൽകിയിട്ടില്ലായിരുന്നു. ഇതിൽ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അതേസമയം പരസ്പരം പിരിയാനാകാത്തതിനാൽ ആസിഡ് കഴിച്ചെന്നാണ് അവശനിലയിൽ ചികിത്സയിലിരിക്കുമ്പോൾ പെൺകുട്ടികൾ മജിസ്‌ട്രേറ്റിന് മൊഴിനൽകിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here