മുംബൈ: തെലുങ്ക് നടി ജയസുധയുടെ ഭർത്താവ് നിതിൻ കപൂർ ആത്മഹത്യ ചെയ്തു. 58 വയസ്സായിരുന്നു. മുംബൈ അന്ധേരിയിലെ സ്വന്തം അപ്പാർട്ട്‌മെന്റിൽ ആറാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ഏറെക്കാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു നിതിൻ ദ്വാരകദാസ് കപൂർ എന്നു പൊലീസ് പറയുന്നു. മരണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബോളിവുഡ് നടൻ ജീതേന്ദ്രയുടെ കസിൻ കൂടിയാണ് നിതിൻ കപൂർ.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നിതിൻ കപൂർ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുവർഷത്തിൽ അധികമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന നിതിൻ അന്ധേരിയിലെ സീ ഗ്ലിംപ്‌സ് അപ്പാർട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഇതിന്റെ ആറാം നിലയിൽ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹം കോകിലബെൻ ഡി അംബാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിഷാദരോഗമായിരിക്കാം മരണത്തിനു കാരണമെന്നാണ് സംശയിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കെട്ടിടത്തിന്റെ മുകളിലേക്കു പോയ നിതിൻ അവിടെ നിന്ന് താഴേക്കു ചാടി മരിക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.
1970 മുതൽ തെലുങ്ക് സിനിമയിൽ സജീവമാണ് ജയസുധ. 70കളിലും 80കളിലും തെന്നിന്ത്യൻ സിനിമയുടെ മുഖമായിരുന്നു അവർ. മലയാളം ഉൾപ്പെടെ 250ൽ അധികം സിനിമകളിൽ ജയസുധ അഭിനയിച്ചിട്ടുണ്ട്. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലെ സംഗീത അധ്യാപികയായുള്ള ജയസുധയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. രാഷ്ട്രീയത്തിലും ജയസുധ സജീവമാണ്.
2009-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച് ജയിച്ചിരുന്നു. എന്നാൽ 2014ൽ തോറ്റു. 2016-ൽ കോൺഗ്രസിൽ നിന്നു രാജിവച്ച അവർ തെലുങ്കു ദേശം പാർട്ടിയിൽ ചേർന്നു. 1985-ലാണ് ജയസുധയും നിതിൻ കപൂറും വിവാഹിതരായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here