സ്ത്രീകളെ പാർലമെന്റിലേക്ക് അയയ്ക്കുന്ന പാരമ്പര്യം ലീഗിനില്ലെന്നു നേതൃയോഗം; ഫൗസിയ ഷെർസാദിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യേണ്ടതില്ലെന്നും യോഗം

മലപ്പുറം: സ്ത്രീകളെ പാർലമെന്റിലേക്ക് അയയ്ക്കുന്ന പാരമ്പര്യം മുസ്ലിംലീഗിനു ഇല്ലെന്നു പാർട്ടി നേതൃയോഗത്തിൽ വിലയിരുത്തൽ. ഇ.അഹമ്മദിന്റെ മകൾ ഫൗസിയ ഷെർസാദിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നപ്പോഴാണ് യോഗത്തിൽ ഔദ്യോഗികമായി ഇത്തരമൊരു നിലപാട് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. മതപരമായി ഇക്കാര്യം ന്യായീകരിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ലീഗ് നേതൃത്വം കൈക്കൊണ്ടിരിക്കുന്ന നിലപാട്.

ഫൗസിയ ഷെർസാദിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യുക പോലും വേണ്ടന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. സമുദായത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനാകില്ല. ഏതു സാഹചര്യത്തിലാണ് ഒരു വനിതയെ സ്ഥാനാർത്ഥിയാക്കിയതെന്നും എംപിയാക്കിയതെന്നും സമുദായത്തെ ബോധ്യപ്പെടുത്തേണ്ടി വരും. ഇതു ഏറെ ബുദ്ധിമുട്ടാണ്. മാത്രമല്ല, മതപരമായി ഇക്കാര്യത്തിൽ ഒരു ന്യായീകരണം നടത്താനും പാർട്ടിക്ക് ബുദ്ധിമുട്ടാകുമെന്നും ലീഗ് യോഗം വിലയിരുത്തി. അതുകൊണ്ടു തന്നെ ഫൗസിയ ഷെർസാദ് സ്ഥാനാർത്ഥിയാകില്ലെന്നു ഏറെക്കുറെ വ്യക്തമായി.

ഇ.അഹമ്മദ് അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ഫൗസിയ ഷെർസാദിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ചത് ലീഗ് ദില്ലി ഘടകമായിരുന്നു. ഇതിനു പിന്നാലെ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഫൗസിയയും പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഫൗസിയയും ഭർത്താവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് മത്സരിക്കാൻ താൽപര്യം പാർട്ടിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഫൗസിയയെ സ്ഥാനാർത്ഥിയാക്കാൻ ലീഗിലെ തന്നെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.

അതേസമയം, അഹമ്മദിന്റെ പാർലമെന്റിലെ പിൻഗാമി കുഞ്ഞാലിക്കുട്ടിയാകണമെന്ന ആഗ്രഹം ലീഗിനുണ്ട്. എന്നാൽ ഇതിനെതിരെ പാർട്ടി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, കെ.എൻ.എ ഖാദർ, എം.കെ മുനീർ തുടങ്ങിയവരാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തെ പാർട്ടിക്കുള്ളിൽ എതിർത്ത് രംഗത്തെത്തിയത്. ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യാതെ തീരുമാനം എടുക്കരുതെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം കൂടുതൽ ചർച്ചചെയ്യാതെ തീരുമാനമെടുക്കരുതെന്ന് നേതാക്കൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥിത്വം തനിക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്നെ ഇബ്രാഹിം സുലൈമാൻ സേഠിന്റെ മകൻ സിറാജ് സേഠിനു നൽകണമെന്നാണ് ഇ.ടി മുഹമ്മദ് ബഷീറും എം.കെ മുനീറും ആവശ്യപ്പെടുന്നത്.

ഇ.അഹമ്മദ് അന്തരിച്ചതിനെ തുടർന്നാണ് മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അതിനു തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മലപ്പുറത്ത് മത്സരിക്കുന്നതിൽ താൽപര്യം പരോക്ഷമായി പ്രകടിപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിൽ തനിക്ക് താൽപര്യക്കുറവ് ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാൽ, വൈകാതെ തന്നെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ ലീഗിൽ എതിർസ്വരങ്ങൾ ഉയർന്നു തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News