തൃശ്ശൂർ: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ഒറ്റപ്പാലം പികെ ദാസ് മെഡിക്കൽ കോളജിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശോധനയ്ക്ക് എത്തിയ വിദഗ്ധ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു എന്നാണ് റിപ്പോർട്ട്. കോളജിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കൗൺസിൽ എത്തിക്‌സ് കമ്മറ്റിക്ക് കത്തയച്ചു.
കഴിഞ്ഞ വർഷം ഒറ്റപ്പാലം വാണിയംകുളത്തെ പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശോധനയ്ക്ക് എത്തിയ മെഡിക്കൽ കൗൺസിൽ സംഘത്തെയാണ് ഗുണ്ടാസംഘം കയ്യേറ്റം ചെയ്തത്. കൊൽക്കത്ത നീൽ രത്തൻ മെഡിക്കൽ കോളജിലെ ഡോ.നീന ദാസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 22നാണ് പരിശോധന നടന്നത്. പ്രിൻസിപ്പലിന്റെ മുറിയിലും ക്യാമ്പസിലെ മറ്റു ഇടങ്ങളിലും പരിശോധന നടത്തുന്നതിൽ നിന്നാണ് സംഘത്തെ തടഞ്ഞത്.
നാലിടങ്ങളിൽ വച്ച് പരിശോധകർക്ക് നേരെ കയ്യേറ്റം ഉണ്ടായി. മെഡിക്കൽ കൗൺസിൽ അംഗങ്ങൾ വൈകിയാണ് പരിശോധനയ്ക്ക് എത്തിയതെന്നും പരിശോധന അനുവദിക്കാനാവില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കയ്യേറ്റം തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. രേഖകൾ പ്രിന്റൗട്ട് എടുക്കുന്നതിൽ നിന്ന് സംഘത്തെ തടഞ്ഞ ഗുണ്ടകൾ ഇവരുടെ മൊബൈൽഫോണുകളും പിടിച്ചുവാങ്ങി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി എത്തിക്‌സ് കമ്മിറ്റിക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here