കുണ്ടറയിലെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അമ്മ അറിഞ്ഞിരുന്നെന്നു സംശയിക്കുന്നതായി റൂറൽ എസ്പി; അമ്മ അടക്കം ആകെ ആറുപേർ കസ്റ്റഡിയിൽ; പൊലീസ് ജാഗ്രത കാണിച്ചില്ലെന്നത് വീഴ്ചയെന്നും എസ്പി

കൊല്ലം: കുണ്ടറയിലെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം കുട്ടിയുടെ അമ്മ നേരത്ത അറിഞ്ഞിരുന്നെന്നു സംശയിക്കുന്നതായി കൊല്ലം റൂറൽ എസ്പി. അതുകൊണ്ടാണോ അവർ അന്വേഷണവുമായി സഹകരിക്കാത്തത് എന്നു പൊലീസിനു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കുട്ടിയുടെ അമ്മ അടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു ബന്ധുക്കളും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു. കേസ് അന്വേഷണം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എസ്പി.

കുട്ടിയുടെ അമ്മയുടെ ബന്ധുവിനെ ഇന്നു രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊല്ലം റൂറൽ എസ്പി എസ്.സുരേന്ദ്രനു ഇന്നു രാവിലെയാണ് അന്വേഷണച്ചുമതല കൈമാറിയത്. കേസിൽ അന്വേഷണം തുടക്കത്തിൽ കാര്യക്ഷമമായി നടത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായും എസ്പി അറിയിച്ചു. അന്വേഷണം ഇപ്പോൾ കാര്യക്ഷമമായി അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 10 ടീമായാണ് അന്വേഷണം നടത്തുന്നത്. സൈബർ സെല്ലിന്റെ പ്രത്യേക ടീമും അന്വേഷണത്തിനൊപ്പമുണ്ട്.
കേസിൽ കുട്ടിയെ അച്ഛൻ പീഡിപ്പിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഈ പരാതിയിൽ പുനരന്വേഷണം നടത്തും. അച്ഛനെതിരെ വ്യാജപരാതി നൽകിയതാണോയെന്നും പൊലീസിനു സംശയമുണ്ട്.

അതേസമയം, ആത്മഹത്യ ചെയ്ത പെൺകുട്ടിയുടേതെന്ന പേരിൽ കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് വ്യാജമെന്നു സംശയം ഉയരുന്നുണ്ട്. കുറിപ്പിലുള്ള കൈപ്പട കുട്ടിയുടേതല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ സംശയത്തെ തുടർന്ന് കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിംഗിനു വിധേയയാക്കുകയും ചെയ്തിട്ടുണ്ട്.

കുറിപ്പ് ലഭിച്ച് ഒന്നരമാസത്തോളം കഴിഞ്ഞിട്ടാണ് കുറിപ്പ് പരിശോധിക്കാൻ തയ്യാറാകുന്നത്. ഇക്കഴിഞ്ഞ ജനുവരി 10നാണ് കുണ്ടറയിൽ പത്തു വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പത്തുവയസ്സുകാരി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. നിരന്തരം പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ശരീരത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ജനുവരി 15നാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടത്തിയത്. ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുറിപ്പിൽ എഴുതിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here