മലപ്പുറം: മലപ്പുറത്ത് ഏപ്രിൽ 12നു നടക്കാനിരിക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ കോൺഗ്രസിനു അമർഷം. വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കുന്നത് വിനയാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഈമാസം 18ന് ചേരുന്ന ജില്ലാ യുഡിഎഫ് യോഗത്തിൽ തങ്ങളുടെ അതൃപ്തി കോൺഗ്രസ് മുന്നണി നേതൃത്വത്തെ അറിയിക്കും. വേങ്ങരയിൽ കണ്ണമംഗലം, എആർ നഗർ പഞ്ചായത്തുകളിൽ ലീഗ്-കോൺഗ്രസ് തർക്കം ഉടലെടുത്തിരിക്കുകയാണ്.
ഇന്നലെ ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗവും പാർലമെന്ററി പാർട്ടി യോഗവുമാണ് മലപ്പുറത്ത് സ്ഥാനാർത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ നിശ്ചയിച്ചത്. ഇ.അഹമ്മദിന്റെ മകൾ ഫൗസിയ ഷെർസാദ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇക്കാര്യം ചർച്ച ചെയ്യുക പോലും വേണ്ടെന്നായിരുന്നു ലീഗ് നിലപാട്. സ്ത്രീകളെ പാർലമെന്റിലേക്ക് അയയ്ക്കുന്ന പാരമ്പര്യം ലീഗിനില്ലെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തിരുന്നു.
കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിക്കുളളിൽ തന്നെ ഒരു വിഭാഗം ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്. പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ എതിർപ്പുന്നയിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, കെ.എൻ.എ ഖാദർ, എം.കെ മുനീർ തുടങ്ങിയവരാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തെ പാർട്ടിക്കുള്ളിൽ എതിർത്ത് രംഗത്തെത്തിയത്. ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യാതെ തീരുമാനം എടുക്കരുതെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം കൂടുതൽ ചർച്ചചെയ്യാതെ തീരുമാനമെടുക്കരുതെന്ന് നേതാക്കൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥിത്വം തനിക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്നെ ഇബ്രാഹിം സുലൈമാൻ സേഠിന്റെ മകൻ സിറാജ് സേഠിനു നൽകണമെന്നാണ് ഇ.ടി മുഹമ്മദ് ബഷീറും എം.കെ മുനീറും ആവശ്യപ്പെടുന്നത്.
ഇ.അഹമ്മദ് അന്തരിച്ചതിനെ തുടർന്നാണ് മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അതിനു തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മലപ്പുറത്ത് മത്സരിക്കുന്നതിൽ താൽപര്യം പരോക്ഷമായി പ്രകടിപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിൽ തനിക്ക് താൽപര്യക്കുറവ് ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാൽ, വൈകാതെ തന്നെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ ലീഗിൽ എതിർസ്വരങ്ങൾ ഉയർന്നു തുടങ്ങി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here