തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ നാടകോത്സവത്തിനു തലസ്ഥാനഗരിയിൽ തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു രംഗപാഠം നൽകിയ ഖസാക്കിന്റെ ഇതിഹാസം നാടകം ആണ് ആദ്യം അരങ്ങിലെത്തിയത്.
അള്ളാപിച്ചാമൊല്ലാക്കയും നൈസാമലിയും മൈമൂനയും അപ്പുക്കിളിയുമെല്ലാം രവിക്കൊപ്പം അരങ്ങിൽ പുനർജനിക്കുകയായിരുന്നു വേദിയിൽ. ഖസാക്കിലെ ഗ്രാമജീവിതം അതേപടി സ്റ്റേജിലേക്കു പറിച്ചുനട്ടു. മലയാളികൾ ഹൃദയത്തോടു ചേർത്ത ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ദീപൻ ശിവരാമനാണ് അരങ്ങിലെത്തിച്ചത്.
ഓപ്പൺ തീയ്യറ്ററിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി രൂപമാറ്റങ്ങളോടെയും സദസ്സിനോടു സംവദിച്ചുമായിരുന്നു നാടകാവതരണം. തലസ്ഥാനത്തെ തിങ്ങിനിറഞ്ഞ സദസ്സ് കൈയ്യടികളോടെയാണ് ഖസാക്കിനെ വരവേറ്റത്.
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 15-ാമത് ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പ്രശസ്ത നാടകസംഘങ്ങൾ അവതരിപ്പിക്കുന്ന 17 നാടകങ്ങൾ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവത്തിൽ അരങ്ങിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here