ദില്ലി: ആര്‍എസ്എസ് ഭീഷണിയെ തുടര്‍ന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ വിലക്ക്. ആര്‍എസ്എസിന്റെയും എബിവിപിയുടെയും ഭീഷണിയെ തുടര്‍ന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ യെച്ചൂരിയുടെ പ്രഭാഷണത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് 18ന് സര്‍വ്വകലാശാലയില്‍ യെച്ചൂരി നടത്തേണ്ടിയിരുന്ന പ്രഭാഷണമാണ് വൈസ് ചാന്‍സിലര്‍ നീട്ടിവച്ചത്. സര്‍വ്വകലാശാലയിലെ അംബേദ്കര്‍ ചിന്തകളുടെ വകുപ്പാണ് ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചത്.
പ്രഭാഷണത്തിന്റെ രണ്ട് നാള്‍മുമ്പ് മുന്നറിയിപ്പില്ലാതെ വിസി വിലക്കേര്‍പ്പെടുത്തിയത് ഒട്ടേറെ പ്രതിഷേധങ്ങളുയര്‍ത്തി. സംഘാടകരും എഴുത്തുകാരും ചിന്തകരും വിസിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ആര്‍എസ്എസിന്റെയും എബിവിപിയുടെയും തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുത്ത് ഇത്തരം നടപടികള്‍ എടുക്കുക്കരുതെന്ന് വിദ്യാര്‍ഥികള്‍ വിസിയോട് ആവശ്യപ്പെട്ടു.
വെളിപ്പെടുത്താനാകാത്ത കാരണങ്ങളാല്‍ പരിപാടി റദ്ദക്കുകയാണെന്നാണ് വിസി പറഞ്ഞതെന്ന് സംഘാടകര്‍ പറഞ്ഞു. വിസിയെ ഭീഷണിപ്പെടുത്തിയാണ് എബിവിപി പരിപാടി റദ്ദാക്കിച്ചതെന്നും സംഘാടകര്‍ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് വിസി മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പരിപാടി മാറ്റിവച്ചതാണെന്നും റദ്ദാക്കിയിട്ടില്ലെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് വിസിയുടെ വിശദീകരണം. യെച്ചൂരി പങ്കെടുത്താല്‍ വന്‍പ്രതിഷേധം നേരിടേണ്ടിവരുമെന്നും മറ്റുമുള്ള ഭീഷണികള്‍ എബിവിപിയില്‍നിന്നും ഉണ്ടായതായി വിസിയെ സന്ദര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിധിന്‍ റൗത്ത് പറഞ്ഞു. യെച്ചൂരി ഒരു തീവ്രവാദിയോ രാജ്യദ്രോഹിയോ അല്ല 25 വര്‍ഷമായി പാര്‍ലമെന്റ്റേറിയനും അറിയപ്പെടുന്ന ചിന്തകനുമാണ്. അത്തരമൊരാളെ വിലക്കുന്നത് ശരിയല്ലെന്നും റൗത്ത് പറഞ്ഞു. എന്നാല്‍ പ്രഭാഷണം മാറ്റിവെച്ച സംഭവത്തില്‍ പങ്കില്ലെന്നാണ് എബിവിപിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here