ലാവ്‌ലിന്‍ കേസിലെ സിബിഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ; കരാറില്‍ നിയമവിരുദ്ധമായി ഒന്നുമില്ല; എതിര്‍വാദത്തിനായി കേസ് 27ലേക്ക് മാറ്റി

കൊച്ചി: ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ കുറ്റപത്രം അസംബന്ധമെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. സിബിഐയുടെ പുനപരിശോധന ഹര്‍ജിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി വാദിക്കുകയായിരുന്നു അദ്ദേഹം. കുറ്റപത്രം സിബിഐയുടെ തിരക്കഥ മാത്രമാണ്. കരാറില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കരാര്‍ മൂലം സംസ്ഥാനത്തിന് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂയെന്നും രേഖകള്‍ ഹാജരാക്കി സാല്‍വെ വാദിച്ചു.

ലാവ്‌ലിന്‍ കരാറില്‍ ഗൂഢാലോചന ഉണ്ടെന്ന സിബിഐ വാദം അടിസ്ഥാനരഹിതമാണെന്നായിരുന്നു സാല്‍വെയുടെ പ്രധാന വാദങ്ങളിലൊന്ന്. സിബിഐ മുന്‍ വിധിയോടെയാണ് കേസിനെ സമീപിച്ചത്. ഒരു തിരക്കഥ ഉണ്ടാക്കി അതിനനുസരിച്ച് കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോഴാണ് നവീകരണത്തിന് തീരുമാനിച്ചത്. പദ്ധതിയുടെ പൂര്‍ണ്ണപ്രയോജനം ലഭിച്ചു. കരാറിന്റെയും സാമ്പത്തിക സഹായത്തിന്റെയും ചര്‍ച്ചകളെല്ലാം നടത്തിയത് ഇരു സര്‍ക്കാരുകള്‍ തമ്മിലായിരുന്നു. സാധ്യതാ പഠനം നടത്തിയില്ലെന്ന സിബിഐ വാദം വസ്തുതാ വിരുദ്ധമാണ്. ഇത് സംബന്ധിച്ച രേഖകള്‍ ഹരീഷ് സാല്‍വെ കോടതിയില്‍ ഹാജരാക്കി.

വൈദ്യുതി ബോര്‍ഡിന്റെ നിരവധി പദ്ധതികള്‍ മുന്‍പ് ലാവ്‌ലിന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലാവ്‌ലിന്റെ പദ്ധതി നിര്‍വ്വഹണ ശേഷിയില്‍ സിബിഐ പോലും സംശയമോ തര്‍ക്കമോ ഉന്നയിച്ചിട്ടില്ലന്നും ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതിക കരാറാണിത്. കരാറുമായി ബന്ധപ്പെട്ട നടപടികളൊന്നും വ്യക്തിപരമായിരുന്നില്ല. എന്നാല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ ഇടപെടല്‍ മൂലം 32 കോടി രൂപയുടെ സാമ്പത്തിക നേട്ടം വൈദ്യുതി ബോര്‍ഡിനുണ്ടായതായും കണക്കുകള്‍ ഉദ്ധരിച്ച് സാല്‍വേ വാദിച്ചു. കനേഡിയന്‍ സാമ്പത്തിക സഹായം ലഭ്യമാക്ക ന്നതിനായാണ് ഭെല്ലിനെ ഒഴിവാക്കിയത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ആദ്യ കരാറിന്റെ ഭാഗമല്ല. സിഎസ്ആറിന്റെ ഭാഗമായി വാഗ്ദാനം ചെയ്ത ധനസഹായം ലഭിക്കാതെ പോയത് പിന്നീട് വന്ന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കാത്തത് കൊണ്ടാണന്ന് ഹരീഷ് സാല്‍വെ വാദിച്ചു.

നാലു മണികൂര്‍ നീണ്ട വാദമാണ് സാല്‍വെ മുഖ്യമന്ത്രിക്കുവേണ്ടി നടത്തിയത്. സിബിഐയുടെ കുറ്റപത്രം നുണയാണെന്ന് വാദിച്ച സാല്‍വെ 5 വാദമുഖങ്ങള്‍ ഉന്നയിച്ചാണ് കുറ്റപത്രത്തെ ഖണ്ഡിച്ചത്.

സിബിഐയുടെ എതിര്‍വാദത്തിനായി കേസ് ഈ മാസം 27 ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News