പള്‍സര്‍ സുനിക്ക് വ്യാജ സിം എടുത്തുനല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍; പിടിയിലായത് ഷൈനി തോമസും മോന്‍സ് സ്‌കറിയയും; മറ്റൊരാള്‍ കസ്റ്റഡിയില്‍

കോട്ടയം : വ്യാജ രേഖകളുപയോഗിച്ച് പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് ലഭ്യമാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പള്‍സര്‍ സുനിയുടെ സുഹൃത്തും ആലപ്പുഴ സ്വദേശിനിയുമായ ഷൈനി തോമസ്, പാലാ സ്വദേശി മോന്‍സി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി മാര്‍ട്ടിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഷൈനിയെ കടവന്ത്രയില്‍ നിന്നും മോന്‍സിയെ കോട്ടയത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറു മാസം മുന്‍പ് റിയല്‍ എസ്റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് ഷൈനി എടുത്ത സിം കാര്‍ഡ് പള്‍സര്‍ സുനിക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്ലേസ്‌മെന്റ് എന്ന ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന മാര്‍ട്ടിന്‍, സുഹൃത്ത് മോന്‍സിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് എടുക്കുകയായിരുന്നു.

കാഞ്ഞിരം സ്വദേശി ദീപക് സക്‌സേനയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ചാണ് സിംകാര്‍ഡ് സംഘടിപ്പിച്ചത്. തിരുനക്കര ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ഇയാള്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്. സ്ഥാപനത്തില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തിയത്.

എറണാകുളം സ്വദേശികളുമായി മാര്‍ട്ടിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വില്‍ക്കാന്‍ നോക്കിയ വസ്തുവില്‍ മറ്റൊരു വന്‍കിട ബിസിനസ് ഗ്രൂപ്പ് ഇടപെട്ടതോടെയാണ് മാര്‍ട്ടിന്‍ മോന്‍സിയുടെ സഹായം തേടിയത്. മോന്‍സി വഴി ഷൈനിയെ പരിചയപ്പെട്ട മാര്‍ട്ടിന്‍ സിം കാര്‍ഡ് നല്‍കുകയും ബിസിനസ് ഗ്രൂപ്പിനെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഷൈനിയുടെ ഇടപെടലിലൂടെ ബിസിനസ് ഗ്രൂപ്പ് പിന്‍മാറി. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന് ശേഷം സിംകാര്‍ഡ് തിരിച്ചുവാങ്ങിയിരുന്നില്ല. ഒന്നരമാസം മുന്‍പ് ഇതേ സിം സുനി ഷൈനിയില്‍ നിന്ന് സ്വന്തമാക്കുകയും നടിയെതട്ടിക്കൊണ്ടു പോകാനടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയുമായിരുന്നു.

സിം നല്‍കിയ കടയുടെ ഉടമ മരണപ്പെട്ടു. ഇത് സിം വാങ്ങിയ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിലാക്കി. തുടര്‍ന്നാണ് പൊലീസ് മൊബൈല്‍ സേവനദാതാക്കളുടെ സഹായം തേടിയത്. തുടരന്വേഷണത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സിം നേടിയെന്ന് കണ്ടെത്തി. സുനി അറസ്റ്റിലായതോടെയാണ് സിം കാര്‍ഡ് വ്യാജരേഖ ചമച്ച് സ്വന്തമാക്കിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ സുനിയെ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here