തിരുവനന്തപുരം: കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ്. നുണ പരിശോധന ഭയന്നാണ് പ്രതി വിക്ടര്‍ ഇപ്പോള്‍ കുറ്റം സമ്മതിച്ചതെന്നും പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ കൂടുതല്‍ ആളുകളുടെ പങ്കു പുറത്തുവരുമെന്നും പിതാവ് പറഞ്ഞു.
പെണ്‍കുട്ടി മരിച്ച ദിവസം വിക്ടര്‍ തന്നെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. മകളെ താന്‍ ഉപദ്രവിച്ചെന്ന് ആരോപിച്ച സമയത്ത് കുഞ്ഞിനെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും പിതാവ് പറഞ്ഞു. മകളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിപ്പിച്ചതാണെന്നും പെണ്‍കുട്ടിക്ക് പഴയ ലിപി അറിയില്ലെന്നും പിതാവ് പറഞ്ഞു.
മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പ്രതിയായ വിക്ടര്‍. വിക്ടറിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും നിരവധിതവണ പരാതിപ്പെട്ടിരുന്നുവെന്നും പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും മുത്തശി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ ഇപ്പോള്‍ ഒരു ലോഡ്ജ് മാനേജറാണ്. ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജനുവരി 15നാണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here