കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് സിപിഐഎമ്മിനെതിരായ ആര്‍എസ്എസ് പ്രമേയമെന്ന് കോടിയേരി; ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്ന കൊലയാളി സംഘമാണ് ആര്‍എസ്എസ്

തിരുവനന്തപുരം: കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് സിപിഐഎമ്മിനെതിരായ പ്രമേയത്തിലൂടെ ആര്‍എസ്എസ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. കൊലക്കത്തി ഒളിപ്പിച്ച് കൊലയാളികള്‍ തന്നെ അക്രമവിരുദ്ധ സുഭാഷിതം നടത്തുന്ന കാപട്യമാണ് കോയമ്പത്തൂരിലെ ആര്‍എസ്എസ് സമ്മേളനവേദിയില്‍ കണ്ടതെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 9 മാസത്തിനുള്ളില്‍ തന്നെ 9 കൊലപാതകങ്ങള്‍ ആര്‍എസ്എസ് നടത്തി. സിപിഐഎമ്മിന്റെ മാത്രം 209 പ്രവര്‍ത്തകരെയാണ് വിവിധ ദശകങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസുകാര്‍ കശാപ്പ് ചെയ്തത്. കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും എസ്ഡിപിഐയുടേയും, ജനതദാള്‍ (യു)വിന്റേയും പ്രവര്‍ത്തകരേയും സംഘ്പരിവാര്‍ കശാപ്പ് ചെയ്തിട്ടുണ്ട്. ആര്‍എസ്എസിനെതിരെ ശബ്ദിക്കുന്ന ആരെയും ഇല്ലാതാക്കുന്ന കൊലയാളി സംഘമാണ് ആര്‍എസ്എസ്. ഇത് മറച്ചുവെച്ചാണ് കേരളത്തില്‍ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന കല്ലുവെച്ച നുണ ആര്‍എസ്എസിന്റെ ദേശീയ പ്രതിനിധി സഭ ഉന്നയിച്ചിരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഗീയ ലഹള സൃഷ്ടിക്കുകയും അതുവഴി പരക്കുന്ന ഭീതിയുടേയും അരക്ഷിതാവസ്ഥയുടേയും നടുവില്‍ സംഘടനയെ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് ആര്‍എസ്എസ് ശൈലി. ഇതുപ്രകാരമാണ് തലശേരിയില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ചത്. അതിനെ പ്രതിരോധിക്കാനും മാനവ ഐക്യം സംരക്ഷിക്കാനും മുന്‍ നിന്ന് പ്രവര്‍ത്തിച്ചത് സിപിഐഎം ആണ്. വര്‍ഗീയ കലാപകാരികള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ച സിപിഐഎം പ്രവര്‍ത്തകനായിരുന്ന യു.കെ. കുഞ്ഞിരാമനെ സംഘപരിവാര്‍ വകവരുത്തി. മാറാട് കലാപം, തിരുവനന്തപുരത്തെ പൂന്തുറ കാലപം, പാലക്കാട് കലാപം തുടങ്ങിയ വര്‍ഗ്ഗീയ സംഭവങ്ങളിലെല്ലാം ആര്‍എസ്എസിന് കുറ്റകരമായ പങ്കാണുള്ളത്. വര്‍ഗീയ കലാപം സൃഷ്ടിച്ച് വളര്‍ന്നു പന്തലിക്കുകയെന്ന ആര്‍എസ്എസ് ലക്ഷ്യം കേരളത്തില്‍ യഥാര്‍ത്ഥ്യമാകാത്തത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ധീരതയോടെ നിലകൊണ്ടതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മാത്രം 27 കൊലപാതകങ്ങള്‍ ആര്‍എസ്എസ് നടത്തിയിരുന്നു. അന്ന് 68 വയസ്സുള്ള സരോജിനിയമ്മ മുതല്‍ നെയ്യാറ്റിന്‍കരയിലെ എസ്എഫ്‌ഐ നേതാവിന്റെ അച്ഛന്‍ നാരായണന്‍ നായരും, 8 വയസുകാരന്‍ കാഞ്ഞങ്ങാട്ടെ ഫഹദും വരെ കശാപ്പ് ചെയ്യപ്പെട്ടു. ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫ് ഭരണം അന്ന് ആര്‍എസ്എസിന് സഹായം നല്‍കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമാധാനം തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്. അക്രമികള്‍ക്ക് കുടപിടിക്കാന്‍, ഭരണ സംവിധാനം മുന്‍കാലത്തെപ്പോലെ തയ്യാറായില്ല. ആളുകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ അക്രമവും കൊലപാതകവും നടത്തുന്ന ആര്‍എസ്എസ് നടപടിക്ക് വിരാമമിടണമെന്ന ബഹുജനാഭിപ്രായം നാട്ടില്‍ ശക്തിപ്പെടുകയും ചെയ്തു. സമാധാന ജീവിതം സംരക്ഷിക്കുന്നതിനു വേണ്ടിയും സംഘര്‍ഷം ഒഴിവാക്കുന്നതിനു വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ ഇടപെടലാണ് നടത്തിയത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്ന് കണ്ണൂരില്‍ സര്‍വ്വകക്ഷി സമ്മേളനവും വിളിച്ചു ചേര്‍ത്ത് സമാധാനത്തിന് തീരുമാനമെടുത്തു.

ഈ സമാധാന പരിശ്രമങ്ങളെ തുരങ്കം വയ്ക്കുന്ന നടപടികളില്‍ നിന്നും സംഘ്പരിവാര്‍ പിന്‍വാങ്ങണം. പാര്‍ട്ടി ഓഫീസുകളില്‍ കയറി ആക്രമണം നടത്തുക, സ്ത്രീകളെ മര്‍ദ്ദിക്കുക, ചുവന്ന വസ്ത്രം ധരിച്ച് അമ്പലത്തില്‍ പോയവരെപ്പോലും തല്ലുക, തുടങ്ങിയ അരാജകപൂര്‍ണ്ണമായ നടപടികള്‍ അവസാനിപ്പിക്കണം. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തോട് കൊലക്കത്തി താഴെവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്, അക്രമവിരുദ്ധ പ്രമേയം പാസാക്കുന്ന ആര്‍എസ്എസ് കേന്ദ്രനേതൃത്വം ചെയ്യേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News